ADVERTISEMENT
ന്യൂഡൽഹി: ഇന്നുമുതൽ ജൂലൈ 15 വരെ 38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വൈഡ് ബോഡി അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്.
ഡൽഹി - നയ്റോബി റൂട്ടിലെ നാല് സർവീസുകളും അമൃത്സർ - ലണ്ടൻ, ഗോവ - ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് അടുത്തമാസം 15 വരെ താത്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്.
ഇതിനുപുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽനിന്നു പുറപ്പെടുന്നതും തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതുമായ 38 സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനാൽ അധികനേരം പറക്കൽ ആവശ്യമായി വരുന്നതിനാലും എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാപരിശോധനകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നാണു കമ്പനിയുടെ വിശദീകരണം.
യാത്ര മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കുകയോ പൂർണ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ആഭ്യന്തര വിമാനസർവീസുകളും കാര്യമായ പ്രതിസന്ധി നേരിടുകയാണ്. നിരവധി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുംമൂലം യാത്രക്കാർ ദുരിതത്തിലാണ്.
ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിച്ചത്. ഇന്നലെ പൂനയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയതായും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു
Tags : Air India