ADVERTISEMENT
ന്യൂഡൽഹി: ജൂലൈ 21ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണത്തിൽ പ്രക്ഷുബ്ധമാകും.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ പ്രതിപക്ഷം ഉയർത്തുമ്പോൾ, അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികം പ്രതിപക്ഷത്തിനു നേരേ ഉന്നയിക്കാനാണ് എൻഡിഎ സർക്കാരിന്റെ നീക്കം.
അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കി എന്ന ഉള്ളടക്കത്തിൽ നിരവധി പരിപാടികൾ രാജ്യവ്യാപകമായി നടത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്. കൂടാതെ മോദി സർക്കാരിന്റെ 11-ാം വാർഷികവും രാജ്യം കൈവരിച്ച വികസനനേട്ടങ്ങളും ബിജെപി സർക്കാർ ഉയർത്തിക്കാണിച്ചേക്കും.
എന്നാൽ, രാജ്യത്തിന്റെ വിദേശനയം ബിജെപി സർക്കാർ പൂർണമായും പരാജയപ്പെടുത്തി എന്ന ആരോപണമായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാർട്ടികൾ ഉന്നയിക്കുക.
മറ്റു ലോകരാജ്യങ്ങൾക്കു മുന്നിൽ പാക്കിസ്ഥാന്റെ തീവ്രവാദ പിന്തുണ മനസിലാക്കിക്കൊടുക്കാൻ ഇന്ത്യക്കു സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിക്കും.
ഇന്ത്യ-പാക് സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഇടപെട്ടുവെന്ന വാദം നിരവധി തവണ അദ്ദേഹംതന്നെ ആവർത്തിച്ചിരുന്നു. എന്നാൽ, മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഫോണ്‍ സംഭാഷത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അറിയിച്ചതായാണു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
മൂന്നാം കക്ഷി ഇടപെടൽ മോദി പരസ്യമായി നിഷേധിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പഹൽഗാം ഭീകരാക്രമണത്തിനും അതിനു പിന്നാലെയുള്ള ‘ഓപ്പറേഷൻ സിന്ദൂറി’നുംശേഷമുള്ള ആദ്യ സമ്മേളനമായതിനാൽ ഇതുമായി ബന്ധപ്പെട്ട് ഇരുസഭകളിലും കേന്ദ്രസർക്കാരിന്റെ പ്രസ്താവനകളുണ്ടാകും.
ആക്രമണം നടത്തിയ തീവ്രവാദികളെ പിടിക്കാൻ സാധിക്കാത്തതു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മറ്റു രാജ്യങ്ങളോടു വിവരിക്കാൻ പോയ പ്രതിനിധിസംഘം ഏതൊക്കെ രാഷ്ട്രത്തലവന്മാരെ കണ്ടുവെന്നതും അവരുടെ പ്രതികരണവും ചർച്ചയാകും.
പ്രതിനിധിസംഘം സന്ദർശിച്ച രാഷ്ട്രത്തലവന്മാരുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും കേന്ദ്രസർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഇതെല്ലാം വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം
Tags : Parliament Monsoon Session