ADVERTISEMENT
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ട്. ആണവായുധം കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഒൻപത് രാജ്യങ്ങളിൽ അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും മാത്രമാണ് ആണവ പോർമുനകളുടെ (ന്യൂക്ലിയർ വാർഹെഡ്) ശേഖരത്തിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് മുന്നോട്ടു പോയതെന്നാണ് എസ്ഐപിആർഐയുടെ അനുമാനം.
ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ തങ്ങളുടെ ആണവപോർമുനകളുടെ ശേഖരം കഴിഞ്ഞ വർഷത്തെ 172ൽനിന്ന് 180 ആയി ഉയർത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയാകട്ടെ കഴിഞ്ഞ വർഷത്തെ ശേഖരത്തിൽനിന്ന് 100 എണ്ണം കൂട്ടിച്ചേർത്ത് തങ്ങളുടെ ആണവ പോർമുനകളുടെ ശേഖരം 600 ആയി ഉയർത്തി.
എസ്ഐപിആർഐയുടെ വാർഷിക ഗ്രന്ഥത്തിലാണ് ലോകത്തിലെ ആണവശക്തികളുടെ ആണവായുധ ശേഖരം വ്യക്തമാക്കുന്നത്. റഷ്യയും അമേരിക്കയും ലോകത്തിലെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശപ്പെടുത്തിയിട്ടുള്ളപ്പോൾ ആണവശേഖരത്തിൽ മൂന്നാമൻ ചൈനയാണ്.
ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് റഷ്യയാണ് ആണവായുധശേഖരത്തിൽ മുന്നിട്ടു നിൽക്കുന്നത്. വിന്യസിച്ചിട്ടുള്ളതും ശേഖരണത്തിലുള്ളതും ഉപയോഗം കഴിഞ്ഞതുമടക്കം 5,459 ആണവ പോർമുനകൾ റഷ്യക്കുണ്ട്. അമേരിക്കയ്ക്കാകട്ടെ 5,177 ആണവ പോർമുനകൾ കൈവശമുണ്ട്. കഴിഞ്ഞ വർഷത്തേതിൽനിന്ന് ആണവായുധശേഖരം കുറഞ്ഞിട്ടുണ്ടെങ്കിലും റഷ്യയും അമേരിക്കയും ആയുധങ്ങളുടെ ആധുനികീകരണ പദ്ധതി നടപ്പിലാക്കുന്നതുവഴി ഇരു രാജ്യങ്ങളുടെയും ആണവായുധശേഖരം ഭാവിയിൽ എണ്ണത്തിലും വൈവിധ്യത്തിലും വർധിക്കാമെന്ന് റിപ്പോർട്ട് പറയുന്നു.
ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന മറ്റു രാജ്യങ്ങളായ ഫ്രാൻസ്, യുകെ, പാക്കിസ്ഥാൻ, ഉത്തരകൊറിയ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ആണവ പോർമുനകളുടെ ശേഖരം കഴിഞ്ഞ വർഷത്തേതിൽനിന്ന് മാറ്റമില്ലാതെ തുടരുകയാണെന്നാണ് എസ്ഐപിആർഐയുടെ അനുമാനം.
ആണവ പോർമുനകളുടെ എണ്ണം പാക്കിസ്ഥാനു കഴിഞ്ഞ വർഷം 170ഉം ഇന്ത്യക്ക് 172ഉം ആയിരുന്നെങ്കിലും ആണവായുധ ശേഖരം വർധിപ്പിച്ചതിലൂടെ പാക്കിസ്ഥാനുമേൽ ഇന്ത്യക്ക് ഈ വർഷം മേൽക്കൈ നേടാൻ കഴിഞ്ഞു. ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ഒൻപത് രാജ്യങ്ങളിൽ ഏറ്റവുമധികം ആണവ പോർമുനകളുള്ള ആറാമത്തെ രാജ്യമാണ് നിലവിൽ ഇന്ത്യ.
കഴിഞ്ഞ വർഷം ഇന്ത്യ തങ്ങളുടെ ആണവശേഖരം വർധിപ്പിച്ചെന്നും പുതിയ തരത്തിലുള്ള ആണവ വിതരണ സംവിധാനം വികസിപ്പിച്ചതായും വിശ്വസിക്കുന്നുവെന്ന് എസ്ഐപിആർഐ പറയുന്നു.
പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ ഇന്ത്യയുടെ പുതിയ ‘കാനിസ്റ്ററൈസ്ഡ്’മിസൈലുകൾക്ക് (കാനിസ്റ്റർ എന്ന ഇരുണ്ട ലോഹ കണ്ടെയ്നറുകളിൽ സൂക്ഷിക്കുന്ന മിസൈലുകൾ) പോർമുനകൾ മുൻകൂട്ടി ഘടിപ്പിച്ചു സുരക്ഷിതമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാനും സമാധാനകാലത്ത് ആണവ പോർമുനകൾ വഹിക്കാനും ഓരോ മിസൈലിലും നിരവധി പോർമുനകൾ വഹിക്കാനും കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആണവായുധ ശേഖരത്തിൽ മൂന്നാമതുള്ള ചൈനയാകട്ടെ ഈ വർഷം ജനുവരിയോടെ രാജ്യത്തിന്റെ വടക്കുള്ള മൂന്ന് വലിയ മരുഭൂമികളിലും കിഴക്കുള്ള മൂന്ന് പർവതപ്രദേശങ്ങളിലുമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സൂക്ഷിക്കാനും വിക്ഷേപിക്കാനും കഴിയുന്ന ഏകദേശം 350 പുതിയ ഐസിബിഎം സിലോസിന്റെ നിർമാണം പൂർത്തിയാക്കുകയോ പൂർത്തിയാകലിന്റെ വക്കിലോ ആണെന്ന് എസ്ഐപിആർഐ ചൂണ്ടിക്കാട്ടുന്നു.
Tags :