ADVERTISEMENT
ഗാന്ധിനഗർ: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം വിശ്വാസ് കുമാറിനെ ഹോട്ടലിലേക്ക് മാറ്റി. വിശ്വാസ് കുമാറിനെ എപ്പോൾ വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നതിൽ വ്യക്തതയില്ല.
അതേസമയം, എയർഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട 270 പേരിൽ 163 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 124 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറുകയും ചെയ്തുവെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് ജോഷി അറിയിച്ചു.
അവശേഷിച്ച മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ഉടൻ ബന്ധുക്കൾക്കു കൈമാറും. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനാവൂ. 250 പേരുടെ ഡിഎൻഎ സാന്പിളുകളാണ് ഇതിനകം ശേഖരിച്ചിരുന്നത്. ചികിത്സയിലായിരുന്ന 71 പേരിൽ ഒന്പതുപേർ ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി. മെഡിക്കൽ കോളജിലെ നാലു വിദ്യാർഥികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്-അദ്ദേഹം പറഞ്ഞു.
Tags :