ADVERTISEMENT
ചണ്ഡീഗഢ്: കാണാതായ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ(27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ് കനാലിൽ നിന്നാണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്.
ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശീതളെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അവരുടെ കാമുകനെന്ന് കരുതുന്ന ഇസ്രാന സ്വദേശിയായ സുനിലെന്നയാളെ കസ്റ്റഡിയിലെടുത്തു.
ജൂൺ 14-ന് അഹാർ ജില്ലയിൽ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതൾ. ഇവർ മടങ്ങിയെത്താൻ വൈകിയതോടെ സഹോദരി നേഹ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് മുറിവേറ്റ നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തിയത്.
ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളിൽ നിന്നാണ് മരിച്ചത് ശീതളാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. നേഹ ശനിയാഴ്ച ശീതളുമായി വീഡിയോ കോൾ വഴി ബന്ധപ്പെട്ടിരുന്നു. കാമുകൻ സുനിൽ തന്നെ ഉപദ്രവിച്ചെന്നും ശീതൾ നേഹയോട് പറഞ്ഞിരുന്നതായാണ് വിവരം. ആറ് മാസം മുമ്പാണ് സുനിലിനെ ശീതൾ പരിചയപ്പെട്ടത്. ശീതളിനെ അനുനയിപ്പിക്കാൻ സുനിൽ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
"സുനിൽ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ശീതൾ കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിച്ചു. പക്ഷേ സുനിൽ അവളെ പിന്തുടർന്നുകൊണ്ടിരുന്നു. ശനിയാഴ്ച അർധരാത്രിയിൽ വീഡിയോ കോളിലൂടെ ശീതൾ എന്നെ ബന്ധപ്പെടുകയും ജോലി പൂർത്തിയാക്കിയെന്നും ഉടൻ വീട്ടിലെത്തുമെന്നും പറഞ്ഞു. സുനിൽ സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചതായി അവൾ പറഞ്ഞിരുന്നു'. നേഹ പൊലീസിനോട് പറഞ്ഞു.
Tags :