ADVERTISEMENT
ന്യൂഡൽഹി: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി.
അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.
അതേസമയം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 ഫ്ലീറ്റിനു കീഴിലുള്ള എല്ലാ വിമാനങ്ങളും ഞായറാഴ്ച മുതൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ട വിപുലമായ പരിശോധനകളിൽ ഇന്ധനം, എൻജിൻ, ഹൈഡ്രോളിക് സിസ്റ്റം നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. കാബിന് ക്രൂ അംഗങ്ങളടക്കം 242 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണു ജീവനോടെ കണ്ടെത്തിയത്. പ്രദേശവാസികളടക്കം 274 പേർ മരിച്ചെന്ന് പറയുണ്ടെങ്കിലും ഒദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
Tags : Plane crash