ADVERTISEMENT
മുംബൈ/കോൽക്കത്ത: മൂന്നരവർഷം മുന്‍പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എയർ ഇന്ത്യയിൽ യാത്രാതടസം തുടരുന്നു. വിവിധ കാരണങ്ങൾ മൂലം ആറ് രാജ്യാന്തര വിമാനങ്ങളാണ് ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയത്. ലണ്ടൻ-അമൃത്സർ, ഡൽഹി-ദുബൈ, ബംഗളുരു-ലണ്ടൻ, ഡൽഹി-വിയന്ന, ഡൽഹി-പാരീസ്, മുംബൈ-സാൻഫ്രാൻസിസ്കോ സർവീസുകളാണിത്.
സർവീസിന് വിമാനം ഇല്ലാത്തതിനാൽ അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് വിമാനം ഇന്നലെ രാവിലെ റദ്ദാക്കിയിരുന്നു.വിമാനങ്ങളിലെ സുരക്ഷാപരിശോധന തുടരുന്നതാണ് കാരണങ്ങളിലൊന്നായി കന്പനി ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ-ഇറാൻ സംഘർഷവും വിമാനങ്ങൾ വൈകുന്നതിനും സർവീസുകൾ റദ്ദാക്കുന്നതിനും കാരണമാകുന്നുണ്ട്.
യാത്ര പുറപ്പെടുംമുന്‍പ് നടത്തിയ പരിശോധനയിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ ഡൽഹിയിൽനിന്ന് പാരീസിലേക്കുള്ള വിമാനം ഇന്നലെ എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാർക്ക് താമസസൗകര്യം നൽകിയെന്നും മുഴുവൻ ടിക്കറ്റ് ചാർജും തിരിച്ചുനൽകുന്നതുൾപ്പെടെ യാത്രക്കാർ ആവശ്യപ്പെടുന്ന സേവനങ്ങൾ ഉറപ്പാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു.
സാങ്കേതിക തകരാർ മൂലം സാൻഫ്രാൻസിസ്കോ വിമാനത്തിൽനിന്ന് യാത്രക്കാരെ താഴെയിറക്കുകയും ചെയ്തു. യാത്ര പുറപ്പെടുന്നതിനു മുന്‍പുള്ള പരിശോധനയിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സാൻഫ്രാൻസിസ്കോയിൽ നിന്ന് കോല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽനിന്ന് യാത്രക്കാരെ ഇറക്കിയത്.
വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിൽ തകരാറുണ്ടെന്ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെ കണ്ടുപിടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരെ മുഴുവൻ താഴെയിറക്കി.
ഇന്നലെ പുലര്‍ച്ചെ 12.45നാണ് വിമാനം കോല്ക്കയിലെത്തിയത്. രണ്ടുമണിയോടെ മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് ഏറെ വൈകി.
അതേസമയം, അഹമ്മദാബാദ്-ലണ്ടൻ സർവീസ് എയർ ഇന്ത്യ തിങ്കളാഴ്ച പുനരാരംഭിച്ചു. എഐ 171 എന്നതിനു പകരം എഐ159 എന്നാണ് സർവീസിനു നൽകിയിരിക്കുന്ന കോഡ്.
Tags :