ADVERTISEMENT
ന്യൂഡൽഹി: വ്യോമയാനരംഗത്തെ സുരക്ഷാവീഴ്ചകളും ജീവനക്കാരുടെ കുറവും വിലയിരുത്താനൊരുങ്ങി ഗതാഗതത്തിനായുള്ള പാർലമെന്ററി സമിതി.
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെയും ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റെയും പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകി സമഗ്രമായ വിലയിരുത്തലിനാണ് ജെഡിയു എംപി സഞ്ജയ് കുമാർ ഝാ അധ്യക്ഷനായ പാർലമെന്ററി സമിതി ഒരുങ്ങുന്നത്. ഈ മാസം 23നു സമിതി യോഗം ചേരും.
വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), ബോയിംഗ്, എയർ ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത പ്രതിനിധികളോടും വ്യോമയാനരംഗത്തെ വിദഗ്ധരോടും വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകാൻ സമിതി ആവശ്യപ്പെട്ടേക്കും.
ഉന്നത വ്യോമയാന സുരക്ഷാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഗുരുതരമായ കുറവ് പാർലമെന്ററി സമിതി മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിജിസിഎയിൽ അനുവദിച്ച തസ്തികകളുടെ 48 ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്നു സമിതി മുന്പ് സമർപ്പിച്ചിരുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വ്യോമയാന സുരക്ഷാ ബ്യൂറോയുടെ (ബിസിഎഎസ്) 37 ശതമാനം തസ്തികകളും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിലെ (എഎഐ) എയർപോർട്ട് തല തസ്തികകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാണിച്ചിരുന്നു.
സ്വന്തം ലേഖകൻ
Tags :