ADVERTISEMENT
കോയമ്പത്തൂർ: ശനിയാഴ്ച രാവിലെ ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം.
കവർച്ചസംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു കാറുകൾ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ കവർച്ചസംഘം തട്ടിയെടുത്ത ജ്വല്ലറി ഉടമയുടെ കാർ കേരള - തമിഴ്നാട് അതിർത്തിയിലെ വഴുക്കൽ എന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സംഭവം നടന്നു രണ്ടുദിവസത്തിനുശേഷമാണ് ഈ കാർ കണ്ടെത്തിയത്. ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ചു നാട്ടുകാർ പോലീസിനു വിവരം നൽകുകയായിരുന്നു.
നേരത്തേ കവർച്ചസംഘത്തിന്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ലോറി സംഭവദിവസം രാത്രിയോടെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറിയുടെ നമ്പർ വ്യാജമെന്നു കണ്ടെത്തിയിട്ടുണ്ട്.
മലയാളികളും വിവിധ ജില്ലകളിലെ താമസക്കാരുമാണു പ്രതികളെന്ന നിഗമനത്തിലാണു പോലീസ്. സംശയത്തിന്റെ പേരിൽ ചിലർ പോലീസിന്റെ കസ്റ്റഡിയിലുമുണ്ട്.
ശനിയാഴ്ച രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വർണാഭരണനിർമാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്സൺ ജേക്കബ് (55), ജീവനക്കാരൻ എസ്. വിഷ്ണു (20) എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞ് അഞ്ചംഗസംഘം കവർച്ച നടത്തിയത്. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപമായിരുന്നു ആക്രമണം
Tags :