ADVERTISEMENT
ചെല്ലാനം പഞ്ചായത്തിലെയും കൊച്ചി കോർപറേഷന്റെ പശ്ചിമതീര പ്രദേശങ്ങളിലെയും കടൽകയറ്റത്തിന്റെ കെടുതികൾക്കും ദുരിതങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യത്തിനും നടത്തുന്ന പ്രക്ഷോഭങ്ങൾക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
ഈ പ്രദേശങ്ങളിലെ ജനസമൂഹം നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ടെട്രാപോഡ് കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നത്. ആദ്യഘട്ടമെന്ന നിലയിൽ ചെല്ലാനം മിനി ഫിഷിംഗ് ഹാർബർ മുതൽ ചെറിയകടവുവരെ 12 കിലോമീറ്റർ പ്രദേശത്ത് ടെട്രാപോഡ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിന് 344 കോടി രൂപ അനുവദിക്കുകയും ചെയ്തു. നിർമാണച്ചെലവിലുള്ള നിരക്കുവർധനയും മറ്റ് സങ്കേതിക ബുദ്ധിമുട്ടുകളും പറഞ്ഞു, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ചെല്ലാനം മുതൽ കണ്ണമാലി പുത്തൻതോടുവരെയുള്ള 7.3 കിലോമീറ്റർ മാത്രമാണ് സർക്കാർ അനുവദിച്ച തുകയ്ക്ക് പൂർത്തിയാക്കിയത്.
ശേഷിക്കുന്ന പ്രദേശങ്ങളിൽ കടൽഭിത്തി തീർത്തും തകർന്ന അവസ്ഥയിലാണ്. ഈ പ്രദേശത്തുള്ളവർ ശക്തമായ കടലാക്രമണം നേരിടേണ്ടിവരുമെന്നു സർക്കാരിനെ നിരന്തരം നിവേദനങ്ങളിലൂടെ ബോധ്യപ്പെടുത്തിയിട്ടും ഗൗരവമായ ഇടപെടൽ ഉണ്ടാകാതെ വന്നതിനാലാണ് ഇപ്പോഴും ഇവിടുത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്.
പ്രദേശവാസികൾ തങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു. ഒപ്പം, അപരിഹാര്യമായ ധനനഷ്ടവും മാനസിക സമ്മർദവും നേരിട്ടു കൊണ്ടിരിക്കുന്നു. ഈ സ്ഥിതിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.സർക്കാർ പണം അനുവദിക്കണം
ഒന്നാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിൽ ശേഷിക്കുന്ന പുത്തൻതോട് മുതൽ ചെറിയകടവു വരെയുള്ള നിർമാണപ്രവൃത്തിക്ക് ആവശ്യമായ പണം അനുവദിക്കാൻ സർക്കാർ സന്നദ്ധമാകണം. മേജർ ഇറിഗേഷൻ വകുപ്പ് കണക്കാക്കിയിരിക്കുന്നത് 320 കോടി രൂപയാണ്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇതിനായി സാന്പത്തികസഹായം നൽകാൻ തയാറായിട്ടുണ്ട്. സർക്കാർ നടപടികൾ ത്വരിതപ്പെടുത്തുകയാണു വേണ്ടത്.
അതുപോലെ ചെറിയകടവു മുതൽ ബീച്ച് റോഡ് വരെ നടക്കേണ്ട രണ്ടാംഘട്ട നിർമാണപ്രവൃത്തികൾക്ക് രൂപരേഖ തയാറാക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ കടൽഭിത്തി നിർമാണം പൂർത്തിയാക്കുകയും വേണം.
മറുവക്കാട് ബസാർ, കണ്ണമാലി പ്രദേശങ്ങളിൽ നടക്കേണ്ട പുലിമുട്ട് നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണം. പുലിമുട്ടുകൾക്കിടയിൽ മണൽ നിറച്ചുള്ള തീരസമ്പുഷ്ടീകരണവും അനിവാര്യമാണ്.
അടിയന്തരമായി ചെയ്യേണ്ടത്
കടലിൽനിന്ന് കരയിലേക്ക് തിരയടിച്ചെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് തോടുകളിലെ എല്ലാ തടസങ്ങളും ഒഴിവാക്കുക.ബലവത്തായ താത്കാലിക തടയണകൾ നിർമിച്ചു ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുക.
കടലാക്രമണത്തിൽ വാസയോഗ്യമല്ലാതായ വീടുകളിൽ താമസിക്കുന്നവർക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുക. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നല്കുക.
ടെട്രാപോഡ് വേണം
കണ്ണമാലി പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ടെട്രാപോഡ് ഉപയോഗിച്ചു പുനർനിർമിച്ചാൽ മാത്രമേ ഇവിടെയുള്ള തീരദേശവാസികൾക്ക് സമാധാനമായി ജീവിക്കാൻ സാധിക്കൂ. ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകും.
നഷാന്ത് ജോസഫ് (കണ്ണമാലി സ്വദേശി)
ഇതു നിലനിൽപ്പിന്റെ പ്രശ്നം കടൽഭിത്തി നിർമിക്കുകയെന്നതു ചെല്ലാനം തീരത്തിന്റെ മാത്രം ആവശ്യമല്ല, പശ്ചിമകൊച്ചിയുടെ നിലനിൽപ്പും രാജ്യസുരക്ഷയും എല്ലാം ഇവിടെ ഭീഷണിയിലാണ്. ഫണ്ട് കണ്ടെത്താൻ സാധിക്കാത്തതാണ് കടൽഭിത്തി നിർമാണം വൈകാൻ കാരണമായി സർക്കാർ പറയുന്നത്.
ഫണ്ട് കണ്ടെത്താൻ കൂടുതൽ ആത്മാർഥമായ ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം, കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു മുന്നോട്ടു വരണം. തീരസംരക്ഷണത്തിനു പദ്ധതി വൈകുംതോറും വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് അധികൃതർ മനസിലാക്കണം.
ജെയ്സൺ മാർട്ടിൻ (ചെല്ലാനം സ്വദേശി)
സർക്കാർ കണ്ണു തുറക്കണം കടലേറ്റം രൂക്ഷമാകുന്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. കടലേറ്റവും തുടർന്നുള്ള ജനങ്ങളുടെ പ്രതിഷേധവും ഇവിടെ എല്ലാ വർഷവും ഉണ്ടാകുന്ന പതിവു പ്രതിഭാസങ്ങളായി മാത്രം അധികാരികൾ കാണരുത്. തീരജനതയ്ക്കു സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാരാണ് ശ്രമിക്കേണ്ടത്.
മെറ്റിൽഡ മൈക്കിൾ
(കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്,
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം)
Tags : chellanam issue