ADVERTISEMENT
ഗാന്ധിനഗർ: വിദ്യാർഥിനികൾക്ക് നീന്തൽ സാക്ഷരത ഒരുക്കി കോട്ടയം ബിസിഎം കോളജ്. മുങ്ങിമരണം വർധിക്കുന്ന സാഹചര്യത്തിലാണ് കോളജ് വിദ്യാർഥിനികൾക്ക് പഠനത്തിനൊപ്പം നീന്തൽ പരിശീലനവും ഒരുക്കുന്നത്. ഗാന്ധിനഗറിലുള്ള തോപ്പൻസ് അക്വാട്ടിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് ഷീ സ്വിമ്മിംഗ് എന്ന പദ്ധതി നടപ്പാക്കുന്നത്.
കോളജ് എഴുപത് വയസിലെത്തി നിൽക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം 70 പരിശീലന പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിൽപ്പൽ കെ.വി. തോമസ് പറഞ്ഞു. കോളജിലെ മുഴുവൻ വിദ്യാർഥിനികൾക്കും നീന്തൽ പരിശീലനം നൽകും. ഉച്ചകഴിഞ്ഞാണ് നീന്തൽ പരിശീലനം നടക്കുക. ഒരു വിദ്യാർഥിനിക്ക് 20 മുതൽ 25 ദിവസം വരെ പരിശീലനം ലഭിക്കത്തക്ക തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തോപ്പൻസ് അക്വാട്ടിക്സ് നീന്തൽ പരിശീലന കേന്ദ്രത്തിൽ നടന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. ഫിൽമോൻ കളത്ര, വൈസ് പ്രിൻസിപ്പൽ പ്രിയ തോമസ്, തോപ്പൻസ് അക്വാട്ടിക്സ് നീന്തൽ പരിശീലന കേന്ദ്രം ഡയറക്ടർ എൻ.ജെ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Tags : bcm kottayam