ADVERTISEMENT
ഒൗട്ട് ഒാഫ് റേഞ്ച്
...........................
ജോൺസൺ പൂവന്തുരുത്ത്
പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു. നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി. ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു. അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ് പാന്റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ. ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്. എതിരാളികൾ ഇതാ ജമാത്തെ ഇസ്ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത്
ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!
Tags : OUT OF RANGE