ADVERTISEMENT
മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന റോഡിന്റെ നിർമാണം ഇനിയും നീളും. മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി റോഡിന്റെ നിർമാണമാണ് റീ ടെൻഡർ നടപടികളിൽ തട്ടി അനിശ്ചിതമായി നീളുന്നത്.
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാർഷിക മേഖലയിലുൾപ്പെടെ വികസനക്കുതിപ്പിന് നിദാനമാകാവുന്ന റോഡാണിത്. കാൽ നൂറ്റാണ്ടായി തകർന്നുകിടക്കുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ പുനർനിർമാണമാണ് ഇനിയും നീളുവാൻ സാധ്യത ഏറിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് സമയത്തെ പ്രധാന വിഷയമാണ് റോഡിന്റെ നിർമാണം. പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ പുനഃക്രമീകരിച്ചു ചെയ്യാനാണ് കഴിഞ്ഞ ദിവസം ലഭിച്ച നിർദേശമെന്ന് മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു.
നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ നിർമാണത്തിനായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാൻ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് അനുവദിച്ചത്. നിർമാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ ആറുമീറ്റർ വീതിയിൽ അളവെടുപ്പും ഭൂമി ഏറ്റെടുക്കലും നടത്തി. കൂടാതെ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ചെയർപേഴ്സണായി 50 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്ത് സംഘാടകസമിതിയും രൂപവത്കരിച്ചിരുന്നു. 2024 മാർച്ച് 12ന് മന്ത്രി നിർമാണോദ്ഘാടനവും നടത്തിയിരുന്നു.
കരാറെടുക്കാൻ മുന്നോട്ടുവന്ന മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് കൈയൊഴിഞ്ഞതിനെത്തുടർന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി കരാറേറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി സന്നദ്ധത അറിയിക്കുകയും സർക്കാർ നൽകിയ രൂപരേഖയും എസ്റ്റിമേറ്റും പരിശോധിച്ച് വിലയിരുത്താനായി സൊസൈറ്റി പ്രതിനിധികൾ പദ്ധതിസ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വർക്ക് രണ്ടാമത് ടെൻഡർ ചെയ്ത ഊരാളുങ്കൽ സൊസൈറ്റി 18 ശതമാനത്തിന് മുകളിലുളള നിരക്കാണ് ഉൾപ്പെടുത്തിയത്. ഇത്രയും ഉയർന്ന നിരക്കിൽ നിർമാണത്തിന് അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്യാനുള്ള നിർദേശം ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു. ഇതോടെ റോഡ് നിർമാണം വീണ്ടും നീളുകയായിരുന്നു.
താത്കാലിക പരിഹാരം
ഉണ്ടാവണമെന്ന് ആവശ്യം
മൂർത്തിട്ട-മുക്കാത്താരി റോഡിലെ യാത്രാദുരിതത്തിന് താത്കാലികമായെങ്കിലും ആശ്വാസം ഉണ്ടാകുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാന്നാര്‍ മണ്ഡലം കമ്മിറ്റിയംഗവും പാവുക്കര മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ സുധീർ എലവൺസ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി, മന്ത്രി സജി ചെറിയാൻ എന്നിവർക്ക് നിവേദനം നൽകി.
യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാൽ അപകടമില്ലാതെ നടന്നുപോകാന്‍ കഴിയുന്ന സാഹചര്യം പ്രദേശവാസികൾക്ക് ഉണ്ടാക്കി നൽകണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടി അത് സാധ്യമാവില്ലെങ്കില്‍ പൊതുജന പങ്കാളിത്തത്തോടുകൂടി താത്കാലികമായെങ്കിലും റോഡിലെ കുഴികളും ഗര്‍ത്തങ്ങളും അടയ്ക്കുന്നതിന് അനുവാദം ലഭ്യമാവുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :