ADVERTISEMENT
യു.ആര്. മനു
മാവേലിക്കര: ലോകത്തെവിടെ ഒരു അമൂല്യ പുസ്തകം ലഭിക്കുമെന്നറിഞ്ഞാല്‍ അവിടെപ്പോയി അത് സ്വന്തമാക്കുന്ന ഒരാള്‍ മാവേലിക്കരയിലുണ്ട്. ചലച്ചിത്ര സംവിധായകനും ഗ്രന്ഥകാരനുമായ മാവേലിക്കര ഇറവങ്കര മേഘനയില്‍ ഡോ. മധു ഇറവങ്കരയാണ് അത്തരമൊരു വത്യസ്തനായ വ്യക്തി.
പുസ്തകള്‍ സൂക്ഷിക്കാൻ 1600 സ്ക്വയര്‍ ഫീറ്റില്‍ സ്വന്തമായി ഒരു ഇരുനില ലൈബ്രറി തന്നെ അദ്ദേഹത്തിനുണ്ട്. 1997ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ രസതന്ത്രം അധ്യാപകനായി ജോലി ലഭിച്ചശേഷം വായനയുടെയും പുസ്തകശേഖരണത്തിന്റെയും ലോകം വിസ് തൃതമായി. എംഎസ്സിക്കു ശേഷം മൂന്നുമാസം മാത്രമാണ് അദ്ദേഹത്തിന് മെറിറ്റില്‍ ജോലി ലഭിക്കാനായി കാത്തിരിക്കേണ്ടിവന്നത്. അതോടെ ലഭിക്കുന്ന ശമ്പളത്തിന്റെ 60 ശതമാനത്തോളം തുക പുസ്തക ശേഖരണത്തിനായി മാറ്റിവയ് ക്കാനും ആരംഭിച്ചു.
അക്കാലത്ത് നൈജീരിയയില്‍ ഒരു അസൈന്‍മെന്റിനായി പോയി മൂന്നരവര്‍ഷത്തിനുശേഷം തിരികെ വന്നത് ഒരു കണ്ടയ്നര്‍ ബുക്ക് ചെയ്ത് അതില്‍ നിറയെ പുസ്തകങ്ങളുമായായിരുന്നു. അന്ന് ആഫ്രിക്കന്‍ എഴുത്തുകാരുടെയും മറ്റ് ഫോറിന് എഴുത്തുകാരുടെയും പുസ്തകങ്ങളും ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ നിന്ന് അമൂല്യ പുസ്തകങ്ങളുടെ സിറോസ് കോപ്പി എടുത്ത് ബൈന്‍ഡ് ചെയ്തുമാണ് നൈജീരിയയില്‍നിന്ന് എത്തിച്ചത്.
ഒരു ദിവസം രണ്ടു പുസ്തകങ്ങള്‍ എങ്കിലും വാങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ എഴുത്തുകാരും മറ്റും സമ്മാനമായി കൊടുക്കുന്നത് വേറെയും. മധു ഇറവങ്കര നടത്താറുള്ള ലോക യാത്രകളുടെ ഒരു ലക്ഷ്യം തന്നെ പുസ്തക ശേഖരണമാണ്. ദ മ്യൂസിയം ഓഫ് ഇന്നസന്‍സ്, റിപ്പോര്‍ട്ട് റ്റു ഗ്രേകോ, ദ ബുക്ക് ഓഫ് ലാറ്റര്‍ ആൻഡ് ഫൊര്‍ഗെറ്റിംഗ്, ദ സാഗാ ഓഫ് സൗത്ത് കാമരൂപ്, ഹൗ റ്റു റീഡ് ഫിലിം, ഫിഫ്റ്റി ഇയേഴ്സ് ഇന്‍ ഫിലിം, മേജര്‍ ഫിലിം തിയറീസ്, സിനിമ ഓഫ് ലോണ്‍ലിനസ്, എ ക്രിട്ടിക്കല്‍ സിനിമ ഉള്‍പ്പെടെ ആയിരക്കണക്കിന് അമൂല്യമായ പുസ്തകങ്ങളാണ് ശേഖരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സിനിമ ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള ഒരു റഫറന്‍സ് ലൈബ്രറികൂടിയാണ് ഇവിടം. ഒട്ടേറെ വിദേശീയരും സ്വദേശീയരുമായ സിനിമ ഗവേഷകര്‍ ഇത് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ലൈബ്രറിയില്‍ താമസിച്ചുകൊണ്ടുതന്നെ അവര്‍ക്ക് ഗവേഷണ സംബന്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യവും സൗജന്യമായി മധു ഇറവങ്കര ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒട്ടേറെ രാജയാന്തര ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതികളില്‍ അംഗമായിരുന്ന മധു ഇറവങ്കര നങ്കൂരം എന്ന സിനിമയും 30 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 25 പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്. റിട്ട. അധ്യാപികയായ എസ്. ഉഷയാണ് ഭാര്യ. കവയിത്രിയായ മകള്‍ ആര്‍ദ്ര മാനസി യുണൈറ്റഡ് നേഷന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. മകന് അനന്തു മാധവ് കുക്കുഎഫ്എം സംസ്ഥാന തലവനാണ്. നോവലിസ്റ്റായ കീര്‍ത്തിക് ശശിധരന് മരുമകനാണ്.
Tags :