ADVERTISEMENT
വൈക്കം: മഴ തുടരുകയും കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്പെടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളക്കെട്ടു ദുരിതമേറുന്നു. ദിവസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ വീട്ടുപരിസരങ്ങളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുകയാണ്.
നീരൊഴുക്കു നിലച്ച ജലാശയങ്ങളുടെയും തരിശായിക്കിടക്കുന്ന പാടശേഖരങ്ങളുടെയും സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീട്ടുപരിസരങ്ങളിൽ വെള്ളം കറുത്ത നിറത്തിലാണ്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും പ്രദേശവാസികൾക്ക് നിർവാഹമില്ല.
തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയിലുള്ള തേവലക്കാട്, വടയാർ, കോരിക്കൽ, പഴമ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലെ 300ലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാറിലും കരിയാറിലും ജലനിരപ്പുയർന്നതോടെ ഉദയനാപുരം പഞ്ചായത്തിലെ വാഴമന കൊടിയാട്, പടിഞ്ഞാറേക്കര, ചെട്ടിമംഗലം, തലയാഴത്തെ തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, ഏഴാം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി.
വടയാർ-എഴുമാന്തുരുത്ത് റോഡിൽ പൊന്നുരുക്കുംപാറ ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെടുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ടു ദുരിതബാധിത പ്രദേശങ്ങളിൽ മലിനീകരണം രൂക്ഷമായതിനാൽ സാംക്രമികരോഗഭീതിയിലാണ് പ്രദേശവാസികൾ.