ADVERTISEMENT
പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Tags : Wild Elephant Crops konni