ADVERTISEMENT
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കി ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റർ സിറ്റിയും ഇറ്റലിയിൽനിന്നുള്ള യുവന്റസും.
ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ആറ് ഗോളുകൾക്ക് അൽ ഐനെ പരാജയപ്പെടുത്തിയപ്പോൾ യുവന്റസ് 4-1ന് വൈഡാഡ് എസിയെ തോൽപ്പിച്ചു. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിനും മാഞ്ചസ്റ്റർ സിറ്റിക്കും ആറ് പോയിന്റ് വീതമായി.
ആറാം മിനിറ്റിൽ അബ്ദുൽ മോനിം ബത്വിൽ യുവന്റസിനായി ആദ്യ ഗോൾ നേടി. കെനൻ യിഡിൽസിന്റെ (16, 69 മിനിറ്റിൽ) ഇരട്ട ഗോളിലൂടെ യുവെ മത്സരം തങ്ങൾക്ക് അനുകൂലമായി. 90+4 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡസൻ ബ്ലാഹോവിക് യുവന്റസിന്റെ നാലാം ഗോൾ നേടി. വൈഡാഡ് എസിക്കായി 25-ാം മിനിറ്റിൽ തെംബിൻകോസി ലോർച്ച് ആണ് ആശ്വാസ ഗോൾ നേടിയത്.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഗുണ്ടോഗൻ സിറ്റിക്കായി ഇരട്ട ഗോൾ നേടി. 8, 73 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗന്റെ ഗോൾ. അർജന്റൈൻ കൗമാരക്കാരനായ ക്ലൗഡിയോ എച്ചെവേറി (27’) ഫ്രീ കിക്കിലൂടെ ക്ലബ് കരിയറിലെ തന്റെ ആദ്യ ഗോൾ നേടിയ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. എർലിംഗ് ഹാലാൻഡ് (45+5’, പെനാൽറ്റി), ഒസ്കർ ബോബ് (84’), റയാൻ ചെർക്കി (89’) എന്നിവരും സിറ്റിക്കായി ഗോൾ നേടി.
റയലിനു ജയം
ഗ്രൂപ്പ് എച്ചിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് 3-1ന് പച്ചുക്കയെ പരാജയപ്പെടുത്തി. അസെൻസികോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ജൂഡ് ബെല്ലിങ്ഗം (35’), ആർദ ഗുള്ളർ (43’), ഫെഡറികോ വാൽവർഡെ (70’) എന്നിവരായിരുന്നു റയലിന്റെ ഗോൾ നേട്ടക്കാർ.
Tags :