ADVERTISEMENT
മുംബൈ: അകാലത്തില്‍ പൊലിഞ്ഞ, കൊച്ചി ടസ്കേഴ്സിന്റെ ഭൂതം 14 വര്‍ഷത്തിനുശേഷം ബിസിസിഐയെ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) വേട്ടയാടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2011 സീസണില്‍ മാത്രം കളിച്ച് വിസ്മൃതിയിലായ കൊച്ചി ടസ്കേഴ്സിനു നഷ്ടപരിഹാരം നല്‍കണമെന്ന ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ (തര്‍ക്ക പരിഹാര കോടതി) വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ആര്ബിട്രേഷന് ട്രൈബ്യൂണല്‍ 2015ല്‍ വിധിച്ച 538 കോടി രൂപയാണ് ബിസിസിഐ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ബിസിസിഐയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി വിധി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള കൊച്ചി ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തിയത്.
ബിസിസിഐക്കു തിരിച്ചടി
തര്‍ക്ക പരിഹാസ കോടതി ഉത്തരവ്, ബോംബെ ഹൈക്കോടതി ശരിവച്ചത് ബിസിസിഐക്കു തിരിച്ചടിയായി. കൊച്ചി ടസ്കേഴ്സ് ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിനും (കെസിപിഎല്‍) അതിന്റെ പ്രധാന ഷെയര്ഹോള്ഡേഴ്സായ റോങ്ദേവൂ സ്പോര്‍ട്സ് വേള്‍ഡിനും (ആര്‍എസ്ഡബ്ല്യു) 537.5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു തര്‍ക്ക പരിഹാര കോടതിയുടെ വിധി. ബോംബെ ഹൈക്കോടതി ശരിവച്ചു.
1996 ലെ ആര്ബിട്രേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ നിയമത്തിന്റെ സെക്ഷന്‍ 34 പ്രകാരം ജസ്റ്റിസ് ആര്.ഐ. ചാഗ്ലയാണ് ബിസിസിഐയുടെ ഹര്‍ജി തള്ളിയത്.
പ്രശ്നം തുടങ്ങിയത് ഇങ്ങനെ
കരാര്‍ ലംഘനം ആരോപിച്ചായിരുന്നു 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയത്. ഐപിഎല്‍ പ്രവേശനത്തിന് ടസ്കേഴ്സ് ടീം നല്കിയ 153 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി, 2011 സെപ്റ്റംബര്‍ ഒമ്പതിനു ബിസിസിഐ ഏകപക്ഷീയമായി പിന്‍വലിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആറു മാസത്തിനുള്ളില്‍ പുതിയ ഗ്യാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്കേഴ്സ് വിസമ്മതിച്ചു. അതോടെ കരാര്‍ ലംഘനത്തിന്റെ പേരില്‍ ബിസിസിഐ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളി. അതോടെ വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തി.
2012 മുതല്‍ കോടതിയില്‍
2012 ഓഗസ്റ്റ് നാലിനാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തുന്നത്. അന്യായമായാണ് തങ്ങളെ അയോഗ്യരാക്കിയതെന്നായിരുന്നു കൊച്ചി ടസ്കേഴ്സ് ഫ്രാഞ്ചൈസിയുടെ നിലപാട്. 2015ല്‍ തര്‍ക്ക പരിഹാര കോടതി ടസ്കേഴ്സ് സംഘത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചു. ഭാവിയിലെ വരുമാന നഷ്ടത്തിന്റെ പേരില്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് (കെസിപിഎല്‍) 385.50 കോടി രൂപയും, ബാങ്ക് ഗ്യാരന്റി അന്യായമായി പണമാക്കി പിന്വലിച്ചതിനുള്ള നഷ്ടപരിഹാരമായി റോങ്ദേവൂ സ്പോര്‍ട്സ് വേള്‍ഡിന് (ആര്‍എസ്ഡബ്ല്യു) 153.34 കോടി രൂപയുമാണ് തര്‍ക്ക പരിഹാര കോടതി വിധിച്ചത്. 2015 ജൂലൈ 17ന് തര്‍ക്ക പരിഹാര കോടതി നടത്തിയ വിധിക്കെതിരേ, ബിസിസിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
പിറന്നതു മുതല്‍ വിവാദം
2011 ഐപിഎല്‍ സീസണിലേക്കുള്ള രണ്ടു പുതിയ ഫ്രാഞ്ചൈസികളില്‍ ഒന്നായാണ് കൊച്ചി ടസ്കേഴിസിന്റെ വരവ്. 12 നഗരങ്ങളില്‍നിന്നുള്ള ബിഡിംഗില്‍ 1702 കോടി രൂപയ്ക്ക് പൂന വാരിയേഴ്സും 1533 കോടി രൂപയ്ക്ക് കൊച്ചി ടസ്കേഴ്സും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി ടീമുകളെ ഉണ്ടാക്കാനുള്ള അനുമതി സ്വന്തമാക്കി. സഹാറ ഗ്രൂപ്പായിരുന്നു പൂനയ്ക്കുവേണ്ടി രംഗത്തുണ്ടായിരുന്നത്.
ടീമിന്റെ പേര് ആദ്യം നിശ്ചയിച്ചിരുന്നത് ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു എന്നാല്‍, ആരാധകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കൊച്ചി ടസ്കേഴ്സ് കേരള എന്നാക്കി. രവീന്ദ്ര ഗെയ്ക് വാദ്, ശൈലേന്ദ്ര ഗെയ്ക് വാദ്, ശരി തരൂര്‍ എന്നിവരുടെ റോങ്ദേവൂ സ്പോര്‍ട്സ് വേള്ഡിനായിരുന്നു 26 ശതമാനം ഓഹരി. വിയര്‍പ്പ് ഓഹരിയായി സുനന്ദ പുഷ്കറിനും ഫ്രാഞ്ചൈസിയില്‍ വിഹിതം നല്കിയതും വിവാദത്തിലേക്കു ടീമിനെ വലിച്ചിഴച്ചു.
2011 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് ആറ് ജയം, എട്ട് തോല്‍വി എന്ന പ്രകടനവുമായി എട്ടാം സ്ഥാനത്തായിരുന്നു കൊച്ചി ടസ്കേഴ്സ് ഫിനിഷ് ചെയ്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരുന്നു ടീമിന്റെ ആസ്ഥാനം. മഹേല ജയവര്‍ധനെയായിരുന്നു ടസ്കേഴ്സിന്റെ ക്യാപ്റ്റന്‍. മലയാളി പേസര്‍ എസ്. ശ്രീശാന്ത്, രവീന്ദ്ര ജഡേജ, ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്, ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റര്‍ ബ്രണ്ടന്‍ മക്കല്ലം എന്നിങ്ങനെ നീണ്ട താരനിര കൊച്ചി ടസ്കേഴ്സിന് ഉണ്ടായിരുന്നു.
Tags : BCCI Kochi Tuskers