ADVERTISEMENT
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനായുള്ള ഭൂമിയിൽ ഇലക്ട്രോണിക്സ് പാർക്ക് സ്ഥാപിക്കാനുള്ള നീക്കം കൃഷി വകുപ്പിന്റെയും കെഎസ്ഐടിഎല്ലിന്റെയും എതിർപ്പിനെ തുടർന്നു തത്കാലം ഒഴിവാക്കി. ഇതു സംബന്ധിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കെഎസ്ഐടിഎല്ലും കൃഷിവകുപ്പും എതിർപ്പ് അറിയിച്ചത്.
നേരത്തേ സിപിഐ മന്ത്രിമാരുടെ വകുപ്പുകളായ കൃഷി, റവന്യു വകുപ്പുകൾ ഇതിനെതിരേ രംഗത്ത് എത്തിയിരുന്നു. പദ്ധതിക്കെതിരേ ഇന്നലെ കൃഷിമന്ത്രി പി. പ്രസാദ് പരസ്യമായി രംഗത്ത് എത്തിയിരുന്നു.
പദ്ധതിക്കായി നെൽപാടവും തണ്ണീർത്തടവും ഉൾപ്പെടുന്ന നിർദിഷ്ട ഭൂമി തരം മാറ്റി നൽകാനാവില്ലെന്ന് ഉന്നതതല യോഗം സർക്കാരിന് ശിപാർശ നൽകി. കൃഷി, റവന്യൂ, വ്യവസായ സെക്രട്ടറിമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു സർക്കാരിന് ശിപാർശ നൽകുന്നത്.
ആറന്മുളയിൽ ഇലക്ട്രോണിക്സ് പാർക്കും അനുബന്ധ ടൗണ്‍ഷിപ്പും സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുവഴിയാണ് കൃഷി, റവന്യൂ വകുപ്പുകൾക്ക് മുന്നിലെത്തിയത്. എന്നാൽ ഇതിനായി ചൂണ്ടിക്കാട്ടിയിരുന്ന 335.25 ഏക്കറിൽ 90 ശതമാനത്തോളം നെൽവയലും തണ്ണീർത്തടവും ആയതിനാൽ തരം മാറ്റം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കൃഷി, റവന്യൂ വകുപ്പുകൾ എത്തിയിരുന്നത്.
സ്വന്തം ലേഖകൻ
Tags :