ADVERTISEMENT
നീലേശ്വരം: ഒരു കാലത്ത് നീലേശ്വരത്തെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു രാജാസ് സ്കൂളിനു സമീപത്തെ സുപ്രിയ ടെക്സ്റ്റൈൽസ് ഉടമ മാധവേട്ടനും കെഎസ്ഇബി എൻജിനിയറായിരുന്ന സഹോദരൻ ജനാർദനനും. കുട്ടിക്കാലം മുതൽ സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ മകൾ കാവ്യ സിനിമാരംഗത്തേക്കു പിച്ചവച്ചതോടെ ആ വിലാസം ക്രമേണ മകളുടെ അച്ഛനെന്നായി മാറുകയായിരുന്നു.
വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമെന്ന നിലയിലുള്ള മാധവന്റെ ബന്ധങ്ങളാണ് മകളെ സിനിമാതാരമാക്കിയത്. ബാലതാരമായെത്തിയ കാവ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ “ഇതാ മാധവേട്ടന്റെ മോള്” എന്ന് നീലേശ്വരത്തുകാർ അഭിമാനത്തോടെ പറഞ്ഞു.
സിനിമാഭിനയത്തോടൊപ്പം സ്കൂൾ കലോത്സവങ്ങളിലും കാവ്യയുടെ കൈപിടിച്ചു നടന്നത് ഈ അച്ഛനായിരുന്നു. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ കാവ്യക്ക് സിനിമാരംഗത്ത് തിരക്കേറിയതോടെ ടെക്സ്റ്റൈൽ ഷോപ്പ് പോലും ഒഴിവാക്കി മകൾക്കൊപ്പം കൊച്ചിയിലേക്കു മാറി. കാവ്യ നായികയായപ്പോൾ കാവ്യ മാധവനായി മാറിയത് മകളുടെ വളർച്ചയിൽ ഈ അച്ഛനനുള്ള അംഗീകാരമായിരുന്നു.
കാവ്യയുടെ ആദ്യവിവാഹം വിവാദങ്ങളിൽ കലാശിച്ചപ്പോഴും ദിലീപുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങളിലും മകൾക്ക് ആത്മധൈര്യം പകർന്ന സൗമ്യസാന്നിധ്യമായി മാധവേട്ടൻ എന്നും കൂടെയുണ്ടായിരുന്നു.
Tags :