ADVERTISEMENT
ന്യൂഡൽഹി: പഹൽഗാമിൽ 26 പേരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നു പേർക്ക് അഭയം നൽകി എന്നാരോപിച്ച് രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഎഐ) അറസ്റ്റ് ചെയ്തു.
പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികൾ നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ- തോയ്ബ (എൽഇടി) യുമായി ബന്ധമുള്ള പാക്കിസ്ഥാൻ പൗരന്മാരാണെന്ന് പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തതിൽനിന്ന് സ്ഥിരീകരിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു.
ആക്രമണം നടത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആയുധധാരികളായ മൂന്നു പേർക്കും പർവേസും ബഷീറും ഹിൽ പാർക്കിലെ താത്കാലിക കുടിലിൽ അഭയം നൽകി. ആക്രമണത്തിനു മുന്പ് അവർക്കാവശ്യമായ ഭക്ഷണവും മറ്റുചില സഹായങ്ങളും ഇവർ ചെയ്തു നൽകിയതായും എൻഎഐ കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
നേപ്പാൾ പൗരനടക്കം 26 പേരെ കൊല്ലുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം നടന്നത് ഏപ്രിൽ 22നായിരുന്നു. ആക്രമണം നടന്ന രണ്ടു മാസം പിന്നിടുന്പോഴും തീവ്രവാദികളെ പിടികൂടാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ എൻഎഐ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
Tags :