ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. മൂന്ന് യോഗങ്ങളായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അറിയിച്ചു. രാവിലെ 11ന് നടക്കുന്ന ആദ്യയോഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ഈ യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവർ ആദ്യ യോഗത്തിൽ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12.15ന് ആരംഭിക്കുന്ന രണ്ടാമത്തെ യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 2.30ന് ആരംഭിക്കുന്ന മൂന്നാമത്തെ യോഗത്തിന്റെ ഉദ്ഘാടനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിർവഹിക്കും. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹിം, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിജി-ശ്രീനാരായണഗുരു കൂടിക്കാഴ്ച സംബന്ധിച്ച് സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരു ആൻഡ് മഹാത്മാഗാന്ധി എന്ന പുസ്തത്തിന്റെ പ്രകാശനവും യോഗത്തിൽ നിർവഹിക്കും.