ADVERTISEMENT
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താരം ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായി എത്തിയത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്തു.
‘ഇന്ത്യയിൽ നിന്നുള്ള പ്രഗൽഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ താരത്തെ സ്വാഗതം ചെയ്യുന്നത്.
നിറഞ്ഞ കൈയടികളോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കൻ സ്നേഹാദരങ്ങളെ മോഹൻലാൽ സ്വീകരിച്ചത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
അതിനിടയിലാണ് മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായെത്തിയ വിവരം ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം ശ്രീലങ്കയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ൽ സിംഹള ഭാഷയിൽ ‘ധർമ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.