ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അകമഴിഞ്ഞു പ്രശംസിക്കുകയും സർക്കാരിനുവേണ്ടി വീണ്ടും രണ്ടാഴ്ചത്തെ റഷ്യ, യുകെ സന്ദർശനത്തിന് പോകുകയും ചെയ്ത മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടിയിൽ കോണ്‍ഗ്രസിൽ കടുത്ത നീരസം. മോദിയുടെ ഊർജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത എന്നിവയെ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പുകഴ്ത്തിയ തരൂരിന്റെ വിവാദ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. ആഗോളവേദിയിൽ ഇന്ത്യക്കൊരു പ്രധാന ആസ്തി യാണു മോദിയെന്ന് ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചു.
യുഡിഎഫിന് വൻവിജയം ലഭിച്ച നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി താരപ്രചാരകനായ തരൂർ എത്താതിരുന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തൽ കോണ്‍ഗ്രസിനു തലവേദനയായത്. കേന്ദ്രസർക്കാരിന്റെ ക്ഷണമനുസരിച്ച് വെള്ളിയാഴ്ച മോസ്കോയിലേക്കു പോകുന്നതിനുമുന്പ് കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച തരൂരിന് മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതുമില്ല. പഹൽഗാമിലെ പാക് ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ കോണ്‍ഗ്രസിനോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ച തരൂരിന്റെ നടപടി പാർട്ടിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു.
പ്രവർത്തകസമിതിയിലെ സ്ഥിരാംഗവും നാലു തവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ തരൂരിനെ കൊള്ളാനും തള്ളാനുമാകാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ തരൂരിനെതിരേ നടപടിയെടുക്കുന്നത് പാർട്ടിക്കു തിരിച്ചടിയാകുമെന്നതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. തത്കാലം തരൂരിനെതിരേ നടപടിയുണ്ടാകില്ല. എന്നാൽ പാർട്ടി ലൈനിനു വിരുദ്ധമായി ഒന്നിലേറെ തവണ മോദിയെയും കേന്ദ്രസർക്കാരിനെയും പരസ്യമായി പുകഴ്ത്തുകയും മോദിസർക്കാരിന്റെ വിദേശകാര്യ നയതന്ത്രത്തിലെ പ്രധാനിയാകുകയും ചെയ്തു കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തരൂരിന്റെ പ്രകോപനങ്ങൾ പാടെ അവഗണിക്കുകയും എളുപ്പമാകില്ല. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളുടെ സൂപ്പർ വക്താവാകുകയാണു കോണ്‍ഗ്രസ് എംപിയെന്നാണ് വിമർശനം.
ബിജെപിയുടെ ഭീകരവിരുദ്ധ നയതന്ത്ര പ്രചാരണത്തിനാണ് കോണ്‍ഗ്രസ് എംപിയായ തരൂർ നേതൃത്വം നൽകുന്നതെന്നാണു പരാതി. അമേരിക്ക, ബ്രസീൽ എന്നിവയടക്കം അഞ്ചു രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിസംഘത്തിനു നേതൃത്വം നൽകുകയും ഓപ്പറേഷൻ സിന്ദൂറിനെ മോദിയുടെ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ദ ഹിന്ദു പത്രത്തിൽ തരൂർ ഇന്നലെയെഴുതിയ ലേഖനത്തിൽ മോദിയെ പരിധിവിട്ടു പുകഴ്ത്തുകയും മോദിക്കു കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് കൃത്യമായ പ്രകോപനമാണെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗം വിലയിരുത്തുന്നു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിവിധ പാർട്ടികളിൽപ്പെട്ട എംപിമാരുടെ ഏഴു പ്രതിനിധിസംഘങ്ങൾ 32 രാജ്യങ്ങൾ സന്ദർശിച്ചത് ദേശീയ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഐക്യപ്പെടുന്പോൾ വ്യക്തതയോടും ബോധ്യത്തോടുംകൂടി അതിന്റെ ശബ്ദം ഉയർത്താൻ കഴിയുമെന്നു സ്ഥിരീകരിച്ചുവെന്നും തരൂർ പറഞ്ഞു. തീവ്രവാദവുമായുള്ള പാക്കിസ്ഥാന്റെ ബന്ധം അടിവരയിട്ടുവെന്നും ഇന്ത്യയുടെ സൈനിക പ്രതികരണത്തിന്റെ അളന്നു ക്രമീകരിച്ച സ്വഭാവം വിശദീകരിച്ചുവെന്നും അദ്ദേഹം എഴുതി.