ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രചാരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ കുടുംബം ലഹരിമുക്ത കുടുംബം ക്യാന്പയിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2026 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയ്നായിരിക്കുമത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.
റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് "എന്റെ കുടുംബം ലഹരിമുക്ത കുടുംബം' എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബങ്ങൾ ആക്കുകയും ചെയ്യുന്ന റസിഡന്സ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും.
സ്കൂൾ കോളജ് തലത്തിൽ എൻഎസ്എസ്, എസ്പിസി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ തലങ്ങളിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിക്കും.
കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകൾ രജിസ്റ്റർ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
378.375 ഗ്രാം എംഡിഎംഎയും 24.833 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നു.
ജൂൺ എട്ട് മുതൽ ജൂൺ 14 വരെ 19.937 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. 20.71 ഗ്രാം എംഡിഎം എയും 0.6 ഗ്രാം മെത്താഫിറ്റമിനും എക്സൈസ് പിടികൂടി. 238 കേസുകൾ രജിസ്റ്റർ ചെയ്യുകയും 221 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags :