ADVERTISEMENT
വാഷിംഗ്ടൺ: അമേരിക്കയിലെ മിന്നസൊട്ട സംസ്ഥാനത്തെ നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെലിസ ഹൊർട്ട്മാനും ഭർത്താവ് മാർക്കുമാണ് മരിച്ചത്. മറ്റൊരു നിയമസഭാംഗമായ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല
ചാംപ്ലിനിലെ വീട്ടിൽവച്ചാണ് മെലിസയ്ക്കും ഭർത്താവിനും വെടിയേറ്റതെങ്കിൽ പിന്നാലെ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റത് ബ്രൂക്ലിനിലെ വീട്ടിൽ വച്ചാണ്. പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെത്തിയയാളാണു ആക്രമണം നടത്തിയതെന്നും രാഷ്ട്രീയപ്രേരിതമായ ആസൂത്രിത ആക്രമണമാണു നടന്നതെന്നും മിന്നെസൊട്ട ഗവർണർ ടിം വാൽസ് ചൂണ്ടിക്കാട്ടി.
നിയമപാലകന്റെ വാഹനമെന്നു തോന്നിപ്പിക്കുംവിധമുള്ള ലൈറ്റുകൾ ഘടിപ്പിച്ചാണ് അക്രമി എസ്യുവി വാഹനത്തിലെത്തിയത്. പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് ചാംപ്ലിനിലെയും ബ്രൂക്ലിനിലെയും പ്രദേശവാസികളോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
മിന്നസോട്ട സംഭവം ഭീകരമാണെന്നും ഇത്തരത്തിലുള്ള അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ എഫ്ബിഐ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബൊണ്ടി പറഞ്ഞു.
Tags : Melissa Hortman usa