ADVERTISEMENT
<b>റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട് ചാൻസലർ, കൊച്ചി രൂപത </b>
കൊച്ചിയുടെ തീരപ്രദേശത്ത് കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയുടെ ആകുലതകൾ പതിറ്റാണ്ടുകളായിട്ടും പരിഹാരമാകാതെ തുടരുകയാണ്. കടൽ കയറി വീടിനും സ്വത്തിനും നാശമുണ്ടാകുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമാണ് ആവശ്യം.
ഇപ്പോൾ ഈ തീരജനത ഒറ്റക്കെട്ടായി, അവരുടെ ആത്മീയ നേതൃത്വത്തിന്റെ പിന്തുണയോടെ പ്രശ്നപരിഹാര ലക്ഷ്യത്തിലേക്കുള്ള അവസാന സമരം ആരംഭിച്ചിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെ ടെട്രാപോഡ് മാതൃകയിൽ കടല്‍ഭിത്തിയും നിശ്ചിതസ്ഥാനങ്ങളിൽ പുലിമുട്ടുകളും നിര്‍മിക്കുകയാണു വേണ്ടത്. അഴിമുഖത്തിന് ആഴം കൂട്ടാൻ കൊച്ചിൻ പോർട്ട് നീക്കുന്ന മണ്ണ് തീരസംരക്ഷണത്തിന് ഉപയോഗിക്കണമെന്നതും ആവശ്യമാണ്.
ബ്രിസ്റ്റോ സായിപ്പ് കൊച്ചി തുറമുഖത്തിനു രൂപം നൽകുന്പോൾ തെക്കേ ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള മേഖലകളില്‍ കൃത്യമായി കടല്‍ഭിത്തിയും കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മിച്ചു തീരം സംരക്ഷിക്കണമെന്നു നിർദേശിച്ചിരുന്നു. അന്നുമുതൽ ഇതുവരെ ഇക്കാര്യം പൂർണതോതിൽ നടപ്പായിട്ടില്ല.
കൃത്രിമമായി നിർമിച്ച അഴിമുഖമാണു കൊച്ചിയിലുള്ളതെന്ന് ഓർക്കണം. അതിന്റെ ആഴവും കൃത്രിമത്വവും കൂട്ടുന്തോറും കടല്‍ അതിന്റെ രീതിയില്‍ പ്രതികരിക്കും. കടലില്‍ വലിയ കപ്പലുകള്‍ വരുമ്പോള്‍ കയറുന്നതിനായി പോര്‍ട്ട് ആഴം കൂട്ടുന്നുണ്ട്. അതിനായി എടുക്കുന്ന മണ്ണ് പുറങ്കടലില്‍ തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്. പരിസ്ഥിതി സമിതി പറഞ്ഞിരിക്കുന്നത് അങ്ങനെയാണെന്നാണ് പോർട്ടിന്റെ വാദം. ഈ മണ്ണ് ചെല്ലാനത്തിന്റെ തീരത്ത് ശാസ്ത്രീയമായി നിക്ഷേപിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ദുരിതത്തിന് നല്ല രീതിയില്‍ മാറ്റം വരും.
<b>മനുഷ്യാവകാശം സംരക്ഷിക്കണം</b>
വേമ്പനാട്ട് കായലിനെയും തീരത്തെയും സംരക്ഷിക്കുന്നതു വഴി പരിസ്ഥിതി സംരക്ഷണമാണ് സാധ്യമാകുന്നത്. അതോടൊപ്പംതന്നെ കടല്‍ത്തീരത്തുള്ള ഓരോ മനുഷ്യന്റെയും ജീവനും സ്വത്തിനും അവരുടെ തൊഴിലിടത്തിനും സംരക്ഷണംകൂടി ഉണ്ടാകണം. ഇതാണ് ഇവിടത്തെ ജനത സർക്കാരുകളോട് ആവശ്യപ്പെടുന്നത്. ഈ ജനം ചോദിക്കുന്നത് മനുഷ്യാവകാശങ്ങള്കൂടിയാണ്.
ഈ മനുഷ്യാവകാശ ലംഘനം മനുഷ്യര്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്. തീരസംരക്ഷണം പോലെ തീരപോഷണവും ഉണ്ടാകണം. വെറുതേ കല്ലും മണ്ണുമിട്ടുള്ള തീരങ്ങള്‍ പ്രകൃതിക്ക് അനുയോജ്യമല്ല.
കല്ലും ടെട്രാപോഡും പുലിമുട്ടും മണലും നിക്ഷേപിക്കുന്പോൾ, അവിടെ സ്വാഭാവികമായ കണ്ടല്‍ക്കാടുകളും മനുഷ്യന് വിശ്രമിക്കാനുള്ള ഇടങ്ങളും ആരോഗ്യകരമായ ആവാസ വ്യവസ്ഥയും ഉണ്ടാകും. അതിലൂടെ ജീവ, ആവാസ വ്യവസ്ഥ, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം ഇവയെല്ലാം ഒന്നിച്ചു നടക്കുകയാണ്. ഈ നിലയിലേക്കു സർക്കാരുകളുടെ ഇടപെടലുണ്ടാകണം.
<b>പ്രകൃതി വേണം, മനുഷ്യനും</b>
എക്കൽ അടിഞ്ഞുകൂടിയും മറ്റും 40 ശതമാനത്തോളം നശിപ്പിക്കപ്പെട്ട നിലയിലാണു നമ്മുടെ വേമ്പനാട്ടു കായൽ. ആ എക്കല്‍ നീക്കം ചെയ്താലേ കടലേറ്റം ഉണ്ടാകുമ്പോള്‍ ചെറുതോടുകള്ക്ക്, വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന പുഴകള്‍ക്ക് ഈ വെള്ളം ഉള്‍ക്കൊള്ളാന്‍ പറ്റുകയുള്ളൂ. കായലിലെ എക്കല്‍ എടുത്തുമാറ്റലും കടല്‍ സംരക്ഷണവും തുല്യ പ്രാധാന്യമുള്ളതാണ്.
പ്രകൃതിയെ സംരക്ഷിച്ച്, തീരം സംരക്ഷിച്ച് മനുഷ്യന് ജീവിക്കാനുതകുന്ന പരിസരം ഉണ്ടാവുകയെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതുമൂലം മത്സ്യ സമ്പത്ത് ഉണ്ടാകും, തൊഴില്‍ ഉണ്ടാകും. അതോടൊപ്പം തന്നെ കൊച്ചിയുടെ തീരമേഖലയോട് ബന്ധപ്പെട്ടുള്ള പൊക്കാളി പാടങ്ങള്‍ക്കും അനുയോജ്യമായ ജീവ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് വേണ്ടത്. അതിനായാണ് ഇന്ന് രൂപതകളും പൊതുജനങ്ങളും മുന്നിട്ടിറങ്ങിയിട്ടുള്ളത്.
<b>ജനങ്ങൾ ഒരുമിച്ച്</b>
പശ്ചിമകൊച്ചിയിലെ തീരത്തിന്റെ ദുരിതസ്ഥിതി തിരിച്ചറിഞ്ഞു 2018ല്‍ തീരത്തെ യുവജനങ്ങളും കത്തോലിക്കാ സഭയും ഒന്നിച്ച് ആരംഭിച്ചതാണ് പശ്ചിമതീര സംരക്ഷണ സമിതി. പിന്നീട് അത് കെസിബിസിയും കെആര്‍എല്‍സിസിയും ഏറ്റെടുത്തുകൊണ്ട് ‘കടല്‍’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ‘കെയര്‍ ചെല്ലാനം’ എന്നും പിന്നീട് ‘കെയര്‍ ചെല്ലാനം കൊച്ചി’ എന്നും മാറ്റി രൂപപ്പെട്ടുള്ള സംഘടനയാണ് നിലവിലുള്ളത്. അതിന്റെ കീഴില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കുകയാണ്. കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ മുന്നേറ്റം.
<b>തീരദേശ ഹൈവേയിലെ ആശങ്കയും അകലണം </b>
നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയും ചെല്ലാനം മേഖലയിലെ തീരജനതയെ ആശങ്കപ്പെടുത്തുന്നുണ്ട്. കടലേറ്റം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു മുന്നിലേക്കാണ് പുനരധിവാസത്തെക്കുറിച്ച് വ്യക്തതകളില്ലാതെ പദ്ധതി വരുന്നത്. സ്ഥലമെടുക്കുമ്പോള്‍ ലഭിക്കേണ്ട ന്യായമായ തുക, പുനരധിവാസ മാര്‍ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള തീരജനതയുടെ ആവലാതികൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. തീരഖനനം ഉയർത്തുന്ന ചോദ്യങ്ങൾക്കും തീരജനത ന്യായമായ ഉത്തരം അർഹിക്കുന്നുണ്ട്.
ഞങ്ങളുടെ ദുരിതം സർക്കാർ കാണണം
<b>ഫാ. സെബാസ്റ്റ്യൻ പനഞ്ചിക്കൽ വികാരി, സെന്റ് ജോസഫ് ചർച്ച്, കണ്ണമാലി </b>
ശാസ്ത്രീയമായി തീരം സംരക്ഷിക്കപ്പെടാത്തതിനാൽ ചെല്ലാനം മേഖലയിൽ കടലേറ്റം വരുന്പോൾ സാധാരണക്കാർക്കു വീടുകളിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വീടുകളിലൊക്കെ കടൽ വെള്ളം കയറി ശുചിമുറി ആവശ്യങ്ങൾപോലും നിർവഹിക്കാൻ പറ്റുന്നില്ല.
പല വീടുകളിലും അടുക്കളകൾപോലും ഒലിച്ചുപോയി. ആളുകളൊക്കെ വിവിധ ക്യാമ്പുകളിൽ താമസിക്കുകയാണ്. ഭക്ഷണം വയ്ക്കാൻ പറ്റുന്നില്ല. സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥ. കടലേറ്റഭീഷണി ഉള്ളതിനാൽ വീടു വിട്ട് തൊഴിലിനു പോകാൻ പറ്റുന്നുമില്ല. പണിക്കുപോയി തിരിച്ചെത്തുന്പോൾ വീട് കടലെടുത്തതു കാണേണ്ടിവരുന്ന നിസഹായവസ്ഥ... ചെല്ലാനം ജനതയുടെ ആകുലതകൾ ഇങ്ങനെ നീളുന്നു.
സർക്കാർ സംവിധാനങ്ങൾ, ഈ മൺസൂണിനു മുൻപ് താത്കാലികമായിട്ടെങ്കിലുമുള്ള തീരസംരക്ഷണ നടപടികൾ ചെയ്തില്ല. പലയാവർത്തി ആവശ്യങ്ങൾ അധികാരപ്പെട്ടവരെ അറിയിച്ചിട്ടും അവഗണിച്ചു.
<b>വേണ്ടത്...</b>
►കടൽഭിത്തി നിർമിക്കുക.
►കല്ലിനു ക്ഷാമം ഉണ്ടെങ്കിൽ ടെട്രാപോഡ് ഉപയോഗിക്കുക.
►കൃത്യമായ അകലത്തിൽ പുലിമുട്ടുകൾ കടലിലേക്ക് നീട്ടി പണിയുക.
►കായലിലും തോട്ടിലും അടിഞ്ഞുകൂടുന്ന എക്കലും മണ്ണും കോരി പുലിമുട്ടുകൾക്കിടയിൽ നിക്ഷേപിക്കുക.
►കപ്പൽച്ചാലിൽനിന്ന് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കൊണ്ടുപോയി കളയുന്ന മണ്ണും പുലിമുട്ടുകൾക്കിടയിൽ നിക്ഷേപിക്കുക.
ദശാബ്ദങ്ങൾ പിന്നിടുന്ന ദുരിതം
<b>ജോസഫ് ജൂഡ് കേരള ലത്തീൻ സഭാ വക്താവ് </b>
ചെല്ലാനം പഞ്ചായത്തിലെയും കൊച്ചി കോർപറേഷന്റെ പശ്ചിമതീര പ്രദേശങ്ങളിലെയും കടൽകയറ്റത്തിന്റെ കെടുതികൾക്കും ദുരിതങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യത്തിനും നടത്തുന്ന പ്രക്ഷോഭങ്ങൾക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
ഈ പ്രദേശങ്ങളിലെ ജനസമൂഹം നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ടെട്രാപോഡ് കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നത്. ആദ്യഘട്ടമെന്ന നിലയിൽ ചെല്ലാനം മിനി ഫിഷിംഗ് ഹാർബർ മുതൽ ചെറിയകടവുവരെ 12 കിലോമീറ്റർ പ്രദേശത്ത് ടെട്രാപോഡ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിന് 344 കോടി രൂപ അനുവദിക്കുകയും ചെയ്തു. നിർമാണച്ചെലവിലുള്ള നിരക്കുവർധനയും മറ്റ് സങ്കേതിക ബുദ്ധിമുട്ടുകളും പറഞ്ഞു, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ചെല്ലാനം മുതൽ കണ്ണമാലി പുത്തൻതോടുവരെയുള്ള 7.3 കിലോമീറ്റർ മാത്രമാണ് സർക്കാർ അനുവദിച്ച തുകയ്ക്ക് പൂർത്തിയാക്കിയത്.
ശേഷിക്കുന്ന പ്രദേശങ്ങളിൽ കടൽഭിത്തി തീർത്തും തകർന്ന അവസ്ഥയിലാണ്. ഈ പ്രദേശത്തുള്ളവർ ശക്തമായ കടലാക്രമണം നേരിടേണ്ടിവരുമെന്നു സർക്കാരിനെ നിരന്തരം നിവേദനങ്ങളിലൂടെ ബോധ്യപ്പെടുത്തിയിട്ടും ഗൗരവമായ ഇടപെടൽ ഉണ്ടാകാതെ വന്നതിനാലാണ് ഇപ്പോഴും ഇവിടുത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്.
പ്രദേശവാസികൾ തങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു. ഒപ്പം, അപരിഹാര്യമായ ധനനഷ്ടവും മാനസിക സമ്മർദവും നേരിട്ടു കൊണ്ടിരിക്കുന്നു. ഈ സ്ഥിതിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.
<b>സർക്കാർ പണം അനുവദിക്കണം </b>
ഒന്നാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിൽ ശേഷിക്കുന്ന പുത്തൻതോട് മുതൽ ചെറിയകടവു വരെയുള്ള നിർമാണപ്രവൃത്തിക്ക് ആവശ്യമായ പണം അനുവദിക്കാൻ സർക്കാർ സന്നദ്ധമാകണം. മേജർ ഇറിഗേഷൻ വകുപ്പ് കണക്കാക്കിയിരിക്കുന്നത് 320 കോടി രൂപയാണ്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇതിനായി സാന്പത്തികസഹായം നൽകാൻ തയാറായിട്ടുണ്ട്. സർക്കാർ നടപടികൾ ത്വരിതപ്പെടുത്തുകയാണു വേണ്ടത്.
അതുപോലെ ചെറിയകടവു മുതൽ ബീച്ച് റോഡ് വരെ നടക്കേണ്ട രണ്ടാംഘട്ട നിർമാണപ്രവൃത്തികൾക്ക് രൂപരേഖ തയാറാക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ കടൽഭിത്തി നിർമാണം പൂർത്തിയാക്കുകയും വേണം.
മറുവക്കാട് ബസാർ, കണ്ണമാലി പ്രദേശങ്ങളിൽ നടക്കേണ്ട പുലിമുട്ട് നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണം. പുലിമുട്ടുകൾക്കിടയിൽ മണൽ നിറച്ചുള്ള തീരസമ്പുഷ്ടീകരണവും അനിവാര്യമാണ്.
<b>അടിയന്തരമായി ചെയ്യേണ്ടത്</b>
1. കടലിൽനിന്ന് കരയിലേക്ക് തിരയടിച്ചെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് തോടുകളിലെ എല്ലാ തടസങ്ങളും ഒഴിവാക്കുക.
2. ബലവത്തായ താത്കാലിക തടയണകൾ നിർമിച്ചു ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുക.
3. കടലാക്രമണത്തിൽ വാസയോഗ്യമല്ലാതായ വീടുകളിൽ താമസിക്കുന്നവർക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുക.
4. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കുക.
ടെട്രാപോഡ് വേണം
കണ്ണമാലി പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ടെട്രാപോഡ് ഉപയോഗിച്ചു പുനർനിർമിച്ചാൽ മാത്രമേ ഇവിടെയുള്ള തീരദേശവാസികൾക്ക് സമാധാനമായി ജീവിക്കാൻ സാധിക്കൂ. ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകും.
<b>-നിഷാന്ത് ജോസഫ് (കണ്ണമാലി സ്വദേശി)</b>
ഇതു നിലനിൽപ്പിന്റെ പ്രശ്നം
കടൽഭിത്തി നിർമിക്കുകയെന്നതു ചെല്ലാനം തീരത്തിന്റെ മാത്രം ആവശ്യമല്ല, പശ്ചിമകൊച്ചിയുടെ നിലനിൽപ്പും രാജ്യസുരക്ഷയും എല്ലാം ഇവിടെ ഭീഷണിയിലാണ്. ഫണ്ട് കണ്ടെത്താൻ സാധിക്കാത്തതാണ് കടൽഭിത്തി നിർമാണം വൈകാൻ കാരണമായി സർക്കാർ പറയുന്നത്.
ഫണ്ട് കണ്ടെത്താൻ കൂടുതൽ ആത്മാർഥമായ ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം, കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു മുന്നോട്ടു വരണം. തീരസംരക്ഷണത്തിനു പദ്ധതി വൈകുംതോറും വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് അധികൃതർ മനസിലാക്കണം.
<b>-ജെയ്സൺ മാർട്ടിൻ (ചെല്ലാനം സ്വദേശി)</b>
സർക്കാർ കണ്ണു തുറക്കണം
കടലേറ്റം രൂക്ഷമാകുന്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. കടലേറ്റവും തുടർന്നുള്ള ജനങ്ങളുടെ പ്രതിഷേധവും ഇവിടെ എല്ലാ വർഷവും ഉണ്ടാകുന്ന പതിവു പ്രതിഭാസങ്ങളായി മാത്രം അധികാരികൾ കാണരുത്. തീരജനതയ്ക്കു സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാരാണ് ശ്രമിക്കേണ്ടത്.
<b>-മെറ്റിൽഡ മൈക്കിൾ
(കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം)</b>
Tags :