ADVERTISEMENT
പത്തനംതിട്ട: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ച സർക്കാർ വിഹിതം വർധിപ്പിക്കാത്തതിൽ അന്തം വിട്ടിരിക്കുകയാണ് പ്രധാനാധ്യാപകർ. പുതുക്കിയ നിരക്കനുസരിച്ച് പ്രൈമറി ക്ലാസുകളിൽ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്കൂൾ ക്ലാസുകളിൽ 10.17 രൂപയുമാണ് ലഭിക്കുന്നത്
കുട്ടികളുടെ എണ്ണമനുസരിച്ച് നിരക്കിൽ വ്യതിയാനങ്ങളും വരാം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സിവിൽ സപ്ലൈസ് കോർപറേഷൻ മാവേലി സ്റ്റോറുകളിലൂടെ നൽകും. പാചകക്കൂലിയും സർക്കാർ നൽകും. പാചകവാതകം, പച്ചക്കറികൾ, ഇവ എത്തിക്കാനുള്ള വാഹനച്ചെലവ് എല്ലാം കൂട്ടിയാണ് ഒരു കുട്ടിക്ക് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്.
മെനു പരിഷ്കരണത്തോടെ ചെലവേറും. ആഴ്ചയിലൊരു ദിവസം ഫോർട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ് തയാറാക്കി നൽകണമെന്നാണു നിർദേശം. കൂടാതെ വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. നേരത്തേതന്നെ ആഴ്ചയിലൊരിക്കൽ പാലും മുട്ടയും നൽകുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് നൽകിയിരുന്ന ഉച്ചക്കഞ്ഞിക്കു പകരം ചോറാക്കിയത്.
കുട്ടികൾക്ക് മിനിമം രണ്ട് കറികൾ, ആഴ്ചയിൽ രണ്ടുദിവസം പാൽ, ഒരു ദിവസം മുട്ട അല്ലെങ്കിൽ പഴം എന്നിവ നിർബന്ധമായും നൽകിയിരുന്നു. ഇതിനാവശ്യമായ പണം രണ്ടു ഗഡുക്കളായി സ്കൂൾ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂൺ മീൽ അക്കൗണ്ടിലേക്ക് അഡ്വാൻസായി ജൂൺ, നവംബർ മാസങ്ങളിൽ നൽകിയിരുന്നു.
യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പോൾതന്നെ പ്രധാനാധ്യാപകന് അക്കൗണ്ടിൽനിന്ന് പിൻവലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. തുടക്കത്തിൽ കമ്പോളനിലവാരത്തിനനുസരിച്ച് നൂൺമീൽ കണ്ടിജൻസി തുക വർധിപ്പിച്ചു നൽകിയിരുന്നു.
എന്നാൽ, ക്രമേണ ഉച്ചഭക്ഷണത്തുക വർധന സർക്കാർ ഒഴിവാക്കി. കേന്ദ്രവിഹിതം വർധിച്ചപ്പോഴും സംസ്ഥാനം അനങ്ങിയില്ല. ഏറെക്കാലത്തിനുശേഷം കഴിഞ്ഞവർഷമാണ് നാമമാത്ര വർധന വരുത്തിയത്. ഇതാകട്ടെ അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിനെതിരേ പരാമർശമുണ്ടായപ്പോഴാണ്. വർധിപ്പിച്ച വിഹിതം ഇക്കൊല്ലമാണ് പ്രാബല്യത്തിലായത്. പ്രൈമറി ക്ലാസുകളിൽ 6.18 രൂപയായിരുന്നത് 60 പൈസ വർധിപ്പിച്ചു നൽകി.
മുട്ടയ്ക്ക് ആറു രൂപയും പാൽ ലിറ്ററിന് 52 രൂപയും വച്ച് കണക്കാക്കി കഴിഞ്ഞവർഷം മുതൽ പ്രത്യേകമായി നൽകുന്നുണ്ട്. നേരത്തേ എല്ലാംകൂടി എട്ട് രൂപവരെ നൽകിയിരുന്ന സ്ഥാനത്താണ് കഴിഞ്ഞവർഷം മുതൽ ഇത്തരമൊരു ക്രമീകരണം ചെയ്തത്.
ഇപ്പോൾ മെനു പരിഷ്കരണത്തിലൂടെ പ്രധാനാധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. പിടിഎയുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പക്ഷം.
നേരത്തേ പ്രധാനാധ്യാപകർക്ക് അഡ്വാൻസായി നൽകിയിരുന്ന തുക, പിന്നീട് ചെലവ് എഴുതി നൽകുന്പോൾ നൽകിയാൽ മതിയെന്നായി. തുടർന്ന് മാസങ്ങൾ കഴിഞ്ഞു ലഭിക്കുന്ന രീതിയിലേക്ക് മാറി. മതിയായ ഫണ്ട് ലഭിക്കാത്തതും പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങൾ വൈകി ലഭിക്കുന്നതും മൂലമുള്ള കടബാധ്യതയിൽ പ്രധാനാധ്യാപകർ നിരാശയിലായി. പാചകത്തൊഴിലാളികളുടെ ശന്പളവും കൃത്യമായി നൽകാതായതോടെ അവരും പട്ടിണിയിലായി.
സ്കൂൾ ഉച്ചഭക്ഷണത്തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാന സർക്കാർ പണം നൽകാതിരുന്നത്.
കേന്ദ്രത്തിന് കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകാത്തതുകൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാൻ തടസം ഉണ്ടായതെന്ന് കേന്ദ്രസർക്കാരും ന്യായീകരിച്ചു വരികയാണ്.
Tags :