ADVERTISEMENT
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനാണ് തെംബ ബൗമ. കരിയറിൽ വെറുപ്പും, കളിയാക്കലുകളും ബോഡി ഷെയ്മിങ്ങുമെല്ലാം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒടുവിൽ ദക്ഷിണാഫ്രിക്കയെ 27 വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിലേക്ക് നയിക്കാൻ ബൗമക്ക് സാധിച്ചു.
ക്യാപ്റ്റനായി കിരീടം നേടിയതിൽ ഒരുപാട് അഭിമാനമുണ്ടെന്നും ചരിത്രത്തിൽ ഒരു കറുത്ത ക്രിക്കറ്റ് താരമെന്നതിലുപരി രാജ്യത്തിന് കിരീടം നേടിക്കൊടുത്ത നായകനെന്ന രീതിയിൽ അറിയപ്പെടുമെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ബൗമ പറഞ്ഞു.
വേദന കടിച്ചമർത്തി...
പരിക്കിനും വേദനയ്ക്കും ആ നായകന്റെ പോരാട്ടവീര്യത്തെ തളർത്താനായില്ല. മുടന്തി മുടന്തി അയാൾ സിംഗിളും ഡബിളുകളുമെല്ലാം ഓടിയെടുക്കുന്പോൾ ദക്ഷിണാഫ്രിക്കൻ പോരാട്ട വീര്യം ഓസീസിനെ തോൽവിയിലേക്ക് തള്ളിയിട്ടു.
വയ്യാത്ത കാലും വച്ച് ഓടി അയാൾ ടീമിനുവേണ്ടി നിർണായക അർധസെഞ്ചുറി സ്വന്തമാക്കി. ആ ഇന്നിങ്സ് കണ്ട ഓരോ ആരാധകനും മനസിൽ ഇങ്ങനെ പറഞ്ഞിരിക്കാം, ബൗമാ... നിങ്ങൾ ഈ കിരീടം അർഹിക്കുന്നു.
1992 മുതൽ 2024 വരെ, തോൽവികളുടെ ചരിത്രം
2025 വർഷം സ്പോർട്സ് ചരിത്രത്തിൽ ഒരുപാട് ടീമുകളുടെ ദുർവിധി മാറ്റിയെഴുതി. ചാന്പ്യൻസ് ലീഗ് നേടിയ പിഎസ്ജിയും ഐപിഎൽ നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമെല്ലാം ഉദാഹരണങ്ങളാണ്.
ആരാധകർ എന്നും ഓർത്തിരിക്കുന്ന കിരീടനേട്ടമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടം. 27 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫിക്ക ഒരു ഐസിസി കിരീടം നേടുന്നത്.
1998-ൽ ഹാൻസി ക്രോണിയയുടെ കീഴിൽ നേടിയ ഐസിസിയുടെ നോക്ക് ഒൗട്ട് ട്രോഫിയാണ് ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്ക നേടിയ ഏക ഐസിസി ട്രോഫി. 1992ലെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേയുള്ള തോല്‍വി ദൗര്ഭാഗ്യങ്ങള്ക്കു തുടക്കമിട്ടു.
Tags : cricket