ADVERTISEMENT
കോഴിക്കോട്: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് ത്രില്ലറില്‍ യുഡിഎഫിന് ഉജ്വലവിജയം. 2016 മുതല്‍ കൈവിട്ട മണ്ഡലം ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. 11,077 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. 77,737 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. 66,660 വോട്ടുകളാണ് സ്വരാജ് നേടിയത്. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫ് 800 വോട്ട് ലീഡ് നേടി. സ്വന്തം ബൂത്തിൽ പോലും സ്വരാജ് 40 വോട്ടിന് പിന്നിലായി.
അതേസമയം, ഒറ്റയ്ക്കു പൊരുതിയ പി.വി. അൻവർ 19,760 വോട്ട് പിടിച്ച് കരുത്ത് കാട്ടി. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്‍വര്‍ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് 8,648 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
തുടക്കത്തില്‍ എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന് ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഭൂരിപക്ഷം നാലായിരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. പിന്നീട് ആര്യാടന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒരിക്കല്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല.
പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറി. അതേസമയം യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവില്‍ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
Tags : election nilamburelection