ADVERTISEMENT
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.