ADVERTISEMENT
കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്‌കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!
Tags : Worth less Wild animal kerela forest department