x
ad
Thu, 12 June 2025
ad

ADVERTISEMENT

വിജയാരവത്തെ വിലാപയാത്രയാക്കിയവർ രക്ഷപ്പെടരുത്

Anjana Mariya
June 5, 2025 03:55 PM

മറ്റൊന്നും പറയാനില്ല; ബംഗളുരുവിൽ അധികൃതർ ഒരുക്കിയ മരണക്കുരുക്കിലാണ് കൂട്ടമരണം ഉണ്ടായിരിക്കുന്നത്.
ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ഇതു വിളിച്ചുവരുത്തിയ ദുരന്തമാണ്. വലിയ തിരക്കുണ്ടാകുമെന്നും പരിപാടി ഒഴിവാക്കണമെന്നുമുള്ള പോലീസിൻ്റെ മുന്നറിയിപ്പുകൾ കെഎസ്‌സിഎ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അ സോസിയേഷൻ) ഉൾപ്പെടെ അവഗണിച്ചു.
സുരക്ഷാ സൗകര്യങ്ങൾ അപര്യാപ്‌തമാണെന്ന് മാധ്യമ പ്രവർത്തകരുൾപ്പെടെ നിരവധി പേർ കെഎസ്‌സിഎയുടെ ഗ്രൂപ്പിൽ ചുണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നെങ്കിലും ചെവിക്കൊണ്ടില്ല.
അവിശ്വസനീയമായ കാര്യം, ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനുശേഷവും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവയ്ക്കാൻ അധികൃതർ തയാറായില്ല എന്നതാണ്. വിരാട് കോഹ്ലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും ഉൾപ്പെടെ ടീമൊന്നടങ്കം സ്റ്റേഡിയത്തിലെത്തുകയും പ്രകടനം നടത്തുകയും ചെയ്തു.
ചൊവ്വാഴ്ച‌ രാത്രിയിൽ അഹമ്മദാബാദിൽ നടന്ന ഐപിഎൽ ട്വൻറി-20 ഫൈനലിലാണ് പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയത്. അഹമ്മദാബാദിൽനിന്ന് എത്തുന്ന ആർസിബി ടീമിന് അവരുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സ്വീകരണം ഒരുക്കിയിരുന്നത്.
ഇന്നലെ ഉച്ചയ്ക്കു മുമ്പുതന്നെ സ്റ്റേഡിയത്തിലും പരിസരത്തും തിരക്കായി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിക്കാനായിരുന്നു ആലോചന.
ആദ്യം വിധാൻ സൗധയിലെത്തിയ ആർസിബി താരങ്ങൾ ഐപിഎൽ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അപ്പോഴേക്കും സ്റ്റേഡിയത്തിലും പരിസരത്തും നിയന്ത്രിക്കാനാവാത്ത തിരക്കാണെന്നു റിപ്പോർട്ടുകൾ വന്നു. ഇതോടെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ നടത്താനിരുന്ന പരേഡ് ഒഴിവാക്കി.
അതിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും നിയന്ത്രിക്കാനാവാത്തവിധം ജനക്കൂട്ടമെത്തുകയും തിക്കിലും തിരക്കിലും ആളുകൾ വീഴുകയും വീണവർക്കു മുകളിലുടെ പ്രാണരക്ഷാർഥം മറ്റുള്ളവർ കയറിയിറങ്ങുകയും ചെയ്തു.
സ്റ്റേഡിയത്തിന്റെ മതിൽക്കെട്ടിലും പരിസരത്തെ മരങ്ങളിലുമെല്ലാം ആളുകൾ കയറിക്കൂടി. അതിനിടെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവന്നെങ്കിലും ആറു മണിയോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ താരങ്ങൾ അണിനിരന്നു. ക്യാപ്റ്റൻ രജത് പാട്ടിദാറും വിരാട് കോഹ്‌ലിയും ആരാധകരെ അഭിവാദ്യം ചെയ്യുകയും സ്റ്റേഡിയത്തെ വലംവയ്ക്കുകയും ചെയ്തു‌. സ്പോർട്‌സ്‌മാൻ സ്‌പിരിറ്റോ വകതിരിവില്ലായ്മയോ?.
പുറത്ത് ആംബുലൻസുകൾ മൃതദേഹങ്ങളുമായി കുതിച്ചുപായവേ സ്റ്റേഡിയത്തിനുള്ളിൽ വിജയാഘോഷം നടത്തിയത് അങ്ങേയറ്റം മനുഷ്യത്വരഹിതമായിപ്പോയി. പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകർ അറിഞ്ഞില്ലെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമൽ ഒരുളുപ്പുമില്ലാതെ പറഞ്ഞത്.
ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തങ്ങൾക്കറിയില്ല. സ്ഥിതി മനസിലാക്കിയപ്പോൾ റോയൽ ചാലഞ്ചേഴ്സ് മാനേജ്മെന്റുമായി സംസാരിക്കുകയും അവർ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തുവത്രേ.
ഐപിഎല്ലുമായി ബന്ധപ്പെട്ട ബിസിസിഐയുടെ എല്ലാ പരിപാടികളും ചൊവ്വാഴ്‌ചയോടെ അവസാനിച്ചതിനാൽ തുടർന്നുള്ള പരിപാടികൾ ഫ്രാഞ്ചൈസികളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു കൈയൊഴിയുകയും ചെയതു.
ഭ്രാന്തോളമെത്തിയ ക്രിക്കറ്റ് ആവേശത്തെ മുതലാക്കുന്ന കളിക്കാരും സംഘാടകരും ഉൾപ്പെടെയുള്ളവരുടെ വീടുകളിലേക്കു കോടികൾ എത്തിയപ്പോൾ ആരാധകരുടെ വീട്ടിലെത്തിയത് ചലനമറ്റ ശരീരങ്ങൾ..! കർണാടക സർക്കാരിനും ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ഭാരവാഹികൾക്കും ക്രിക്കറ്റ് ടീമിനുപോലും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ല.
17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ടീം വിജയിച്ചത് ബംഗളുരുവിലെ കായികപ്രേമികൾക്ക് എത്ര ആ വേശകരമായിരിക്കുമെന്നും തൊട്ടുപിന്നാലെ നാട്ടിലെത്തുന്ന ടീമിനെ കാണാൻ ജനം ഇടിച്ചിറങ്ങുമെന്നുമുള്ള സാമാന്യബോധം വേണ്ട; സ്ഥിതി അപകടകരമാണെന്ന പോലീസിൻ്റെയും മാധ്യമങ്ങളുടെയുമൊക്കെ മുന്നറിയിപ്പു പോലും അവഗണിച്ചത് ന്യായീകരിക്കാവുന്നതല്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കു തിരിച്ചവർ ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പിടഞ്ഞുമരിച്ച സംഭവത്തിൽനിന്നും ആരുമൊന്നും പഠിച്ചില്ല.
കാരണം, ഇതൊന്നും അധികാരസ്ഥാനങ്ങളിലുള്ളവരെ നേരിട്ടു ബാധിക്കുന്ന കാര്യമല്ല. ഔദ്യോഗിക കണക്കനുസരിച്ച് അന്നു 18 പേരാണ് മരിച്ചത്. കോടിക്കണക്കിനു തീർഥാടകരെത്തുമെന്നു യുപി സർക്കാർ തന്നെ മുൻകുട്ടി പറഞ്ഞിരുന്ന കുംഭമേളയുടെ മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കുശേഷവും റെയിൽവേ സ്റ്റേഷനുകളിലെയും റോഡുകളിലെയും തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രയാഗ‌രാജിലാണെങ്കിലും ബംഗളുരുവിലാണെങ്കിലും മനുഷ്യരെ മരണത്തിനു വിട്ടുകൊടുക്കുന്ന കെടുകാര്യസ്ഥതയ്ക്ക് അറുതി വരുത്തണം. അതിന് ആദ്യം ചെയ്യേണ്ടത് ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുകയാണ്. അറിഞ്ഞില്ലെന്നു പറഞ്ഞും ഖേദം പ്രകടിപ്പിച്ചും ഒരാളും രക്ഷപ്പെടരുത്. ഇതൊക്കെ അറിയാനാണ് ഇവരെയൊക്കെ ഓരോ സ്ഥാനത്ത് ഇരുത്തിയിട്ടുള്ളത്.

Tags : ipltragedy banglore

Related News