ADVERTISEMENT
കണ്ണടച്ചാലും മറയാത്തൊരു അഗ്നിഗോളം ലോകത്തെ പൊള്ളിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് കത്തിയമർന്ന വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ലോകത്തിന്റെ നൊമ്പരമായി.
വിമാനം ഇടിച്ചുതകർന്ന ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളും മരിച്ചവരിലുണ്ട്. അപകടകാരണം പുറത്തുവരാനിരിക്കുന്നതേയുള്ളു. നടുക്കത്തിൻ്റെയും ഹൃദയവേദനയുടെയും ഈ നിമിഷത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം, ആശങ്കയുടെ ഒരു നിഴൽ വ്യോമയാത്രികരെ വലയം ചെയ്‌തിട്ടുമുണ്ട്. ടിക്കറ്റിനു വലിയ നിരക്കാണ് ഈടാക്കുന്നതെങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾപോലും നടത്തുന്നില്ലെന്ന ആരോപണം മുമ്പേ ഉള്ളതാണ്.
ആറു മാസം മുമ്പ് തകരാറുണ്ടായിട്ടുള്ള എയർ ഇന്ത്യ വിമാനമാണ് ഇന്നലെ തകർന്നത് എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അപകടം വിളിച്ചുവരുത്തിയതാണോയെന്നു സംശയിക്കേണ്ടിവരും. അപകടത്തിൻ്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തി വ്യോമയാന സുരക്ഷ വിട്ടുവീഴ്‌ചയില്ലാതെ ഉറപ്പാക്കാൻ എയർ ഇന്ത്യ ഉടമയായ ടാറ്റയ്ക്കും സർക്കാരിനും ബാധ്യതയുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം കത്തിയമർന്നത്. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമായി 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ എല്ലാവരും മരിച്ചെന്ന് അഹമ്മദാബാദ് പോലീസ് സ്ഥിരീairindiaAIകരിച്ചെങ്കിലും രമേഷ് ബിശ്വാസ് കുമാർ എന്നയാൾ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് പിന്നീട് തിരുത്തി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയിലായിരുന്നു.
ഉച്ചയ്ക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്നത്. തൊട്ടടുത്ത് മേഘാനിയിലുള്ള ബി.ജെ. മെഡിക്കൽ കോളജിൻ്റെ ഹോസ്റ്റലിൽ ഇടിച്ചു കത്തുകയായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ച മലയാളി. കേരളത്തിൽ സർക്കാർ സർവീസിൽ നഴ്‌സായിരുന്ന രഞ്ജിത അവധിയെടുത്ത് ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയായിരുന്നു. നാലു ദിവസം അവധിക്കു നാട്ടിലെത്തിയ രഞ്ജിത രാജിവച്ച് നാട്ടിൽ വന്നു ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സ്വപ്‌നങ്ങളെല്ലാം ചാരമായി.
അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എയർ ഇന്ത്യക്കെതിരേ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ഇന്നലെ അപകടത്തിൽ പെടുന്നതിനുമുമ്പ്, വിമാനത്തിൽ ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കു യാത്ര ചെയ്‌തിരുന്ന ആകാശ് പറയുന്നത്, വിമാനത്തിൽ എയർ കണ്ടീഷണർ ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലായിരുന്നെന്നാണ്.
ഈ വിമാനം ആറു മാസം മുമ്പ് തകരാറിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ജൂൺ മൂന്നിന് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക‌്സ്പ്രസ് വിമാനം ഇന്ത്യയിൽനിന്ന് സ്പെയർ പാർട്സ് എത്താത്തതിനെത്തുടർന്ന് ഒന്നര ദിവസത്തോളം വൈകിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ നാലിനാണ് തിരുവനന്തപുരത്തുനിന്നു മസ്‌കറ്റിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ‌്പ്രസിൽ ടേക് ഓഫിനു തൊട്ടുമുമ്പ് പുകയും ദുർഗന്ധവും ഉയർന്നത്. യാത്രക്കാർ ബഹളം വച്ചതോടെയാണ് അധികൃതർ വിവരം അറിഞ്ഞതുപോലും. ഇക്കഴിഞ്ഞ ജനുവരി 11ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബ്രേക്ക് തകരാറിലായി മണിക്കുറുകളോളം അബുദാബിയിൽ കിടന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ അടക്കം തിരുവനന്തപുരത്തേക്കുള്ള അമ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നശേഷം സാങ്കേതിക തകരാർ മൂലം മുംബൈയിൽ തിരിച്ചിറക്കിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.
ഡൽഹിയിലെ കൊടുംചൂടിൽ പാറ്റ്നയിലേക്കുള്ള വിമാനത്തിൽ എസിയില്ലാതെ മണിക്കുറുകളോളം യാത്രക്കാർ വിയർത്തുകുളിച്ചത് കഴിഞ്ഞ മാസം. ഇക്കഴിഞ്ഞ മാർച്ചിൽ ഷിക്കാഗോ-ഡൽഹി വിമാനം പറന്നുയർന്ന് 10 മണിക്കുറിനുശേഷം സാങ്കേതിക തകരാറിനെത്തുടർന്ന് അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ തായ്‌ലൻഡിൽ ഒരു വിമാനം കിടന്നത് നാലു ദിവസമാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമില്ലാതെ, യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. പക്ഷേ, ഇന്നലെ അവർ രക്ഷപ്പെട്ടില്ല.
ഇതൊക്കെ ഉത്തരവാദപ്പെട്ടവർ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നലത്തെ അപകടം സംഭവിക്കുമായിരുന്നോയെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. ഇന്നലത്തെ ദുരന്തം ആരുടെയും കുറ്റമല്ലെങ്കിൽ പോലും എയർ ഇന്ത്യയുടെ വിമാനങ്ങൾ യാത്രാ യോഗ്യമാണോയെന്ന് ഇനിയെങ്കിലും അടിയന്തരമായി പരിശോധിക്കണം.
വൻതുക ടിക്കറ്റിനു മുടക്കി ഭീതി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാരും കുടുംബാംഗങ്ങളും. കെടുകാര്യസ്ഥതയുടെ വിലയാണ് ഇന്നലത്തെ ദുരന്തമെങ്കിൽ, എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമയായ ടാറ്റയാണോ കേന്ദ്രസർക്കാരാണോ ഒന്നാം പ്രതിയെന്നേ അറിയേണ്ടതുള്ളു
Tags : AI 171 BOYING 787-8 DREAMLINER Airplane crash India Ahamedabad AirIndia AirIndia Express