ADVERTISEMENT
ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. ഭരണപക്ഷത്തിനു ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ജനാധിപത്യ ഭരണകൂടങ്ങൾ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുന്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെന്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുന്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്സഭയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അടുത്തമാസം പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോണ്ഗ്രസിന്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മൂല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുന്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുന്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിന്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.
Tags : Deputy Speaker