ADVERTISEMENT
തിരുവനന്തപുരം: എയർ ഇന്ത്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഹാംഗർ യൂണിറ്റിനായി സൗജന്യമായി നൽകിയിരുന്ന 9.4 ഏക്കർ ഭൂമി തിരിച്ചെടുത്ത ശേഷം, 3.51 കോടി രൂപ വാർഷിക പാട്ട നിരക്ക് ഏർപ്പെടുത്തി 10 വർഷത്തേക്കു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തെ ഹാംഗർ യൂണിറ്റിനായി സൗജന്യനിരക്കിൽ പാട്ടത്തിനു നൽകിയിരുന്ന ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്ത് 15 ഏക്കർ ഭൂമിയാണ് എയർ ഇന്ത്യക്ക് 2006ൽ സൗജന്യ പാട്ടനിരക്കിൽ അനുവദിച്ചത്.
എയർ ഇന്ത്യ ടാറ്റാഗ്രൂപ്പ് കരസ്ഥമാക്കിയതിനു പിന്നാലെ അവരുടെ കൈവശമുണ്ടായിരുന്ന നാല് ഏക്കറോളം ഭൂമി തിരിച്ചെടുത്ത് വിമാനത്താവളത്തിന്റെ റണ്വേ വികസനത്തിന് അടക്കം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കു കൈമാറി.
റീജണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന വെള്ളയമ്പലത്തെ പാട്ടഭൂമിയും കെട്ടിടവും ഏറ്റെടുത്ത് സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ തെരഞ്ഞെടുക്കാനുള്ള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസിനായും റവന്യു ഓഫീസുകൾക്കുമായും കൈമാറിയിരുന്നു.
എയർ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഹാംഗർ യൂണിറ്റ് പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കർ ഭൂമിയാണ് സ്വകാര്യവത്കരണത്തെത്തുടർന്നു തിരിച്ചെടുക്കാൻ നടപടി തുടങ്ങിയത്.
സൗജന്യ പാട്ടഭൂമി തിരിച്ചെടുത്തതിനു പിന്നാലെ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ പാട്ടത്തുക നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. തുടർന്നാണ് ഹാംഗർ യൂണിറ്റ് പ്രവർത്തിക്കുന്ന 9.409 ഏക്കർ ഭൂമി എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസ് ലിമിറ്റഡിന് 10 വർഷത്തേക്ക് 3,51,84,072 രൂപ വാർഷിക നിരക്കിൽ നിബന്ധനകളോടെ പാട്ടത്തിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
Tags :