ADVERTISEMENT
കൊച്ചേട്ടന്റെ കത്ത്
കപീഷും സിഗാളും കരയുന്നതെന്തിന്?
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞദിവസം എന്റെ മാതൃവിദ്യാലയമായ ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഹൈസ്കൂളിന്റെ മുന്നിലൂടെ പ്രകാശിലുള്ള എന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാനിടയായി. പേഴുംകവലയിൽനിന്നും സ്രാന്പിക്കൽ കാനത്തിലൂടെ കാർ താഴേക്കിറങ്ങി. നാലു പതിറ്റാണ്ടിനപ്പുറം, പ്രകാശിൽനിന്നും കാമാക്ഷിയിലും തങ്കമണിയിലുമായി യുപി, ഹൈസ്കൂൾ പഠനകാലം! അന്ന് കാൽനടയായി ഒരുപറ്റം കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും, സ്കൂളിൽനിന്നു തിരിച്ചും യാത്ര! എല്ലാവരെയും എല്ലാവർക്കും അറിയാം. കാട്ടുപൂവിനോടും കട്ടുറുന്പിനോടും കൂട്ടുകാരോടെന്നപോലെ കളിതമാശകൾ പറഞ്ഞുള്ള യാത്ര!
അന്നത്തെ സ്കൂൾ യാത്രകളിൽ നീലിവയലിൽനിന്നു ഞങ്ങളോടൊപ്പം ചേരുന്ന പ്രിയമിത്രമായ സെബാൻ എന്ന സെബാസ്റ്റ്യനായിരുന്നു താരം. അന്ന്, രണ്ടു വിദ്യാർഥികൾ കണ്ടുമുട്ടിയാൽ പഠനവിഷയത്തിനപ്പുറമുള്ള സംഭാഷണവിഷയങ്ങൾ എല്ലാവരുടെയും ഏതാണ്ട് സമാനമായിരുന്നു! ""പൂന്പാറ്റ വാങ്ങിയോ, വായിച്ചോ, കപീഷിനും പീലുവിനും സിഗാളിനും ദൊപ്പയ്യയ്ക്കുമൊക്കെ എന്താണ് പുതിയ വാർത്തകൾ? "പൂന്പാറ്റ' ഞങ്ങളുടെ ബാല്യകാലത്തിലെ സ്നേഹാക്ഷരങ്ങളുടെ ചിറകടിയൊച്ചയായിരുന്നു! അന്ന് ഏറ്റവും പ്രശസ്തമായിരുന്ന ബാലമാസിക! ആദ്യം പൂന്പാറ്റ വായിച്ച് ക്ലാസിൽ വന്ന് കൂട്ടുകാരോട് അതിലെ കഥകളും ചിത്രകഥകളുമെല്ലാം അഭിനയമികവോടെ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിക്കുന്നതിൽ മിടുക്കന്മാരായ കൂട്ടുകാർ ഉണ്ടായിരുന്നു. അവർക്ക് സ്കൂളിൽ വീരപരിവേഷമായിരുന്നു! അത്തരത്തിലൊരാളായിരുന്നു സെബാൻ!
സെബാൻ വായിച്ചുകൂട്ടുന്ന പുസ്തകങ്ങൾ അനവധിയായിരുന്നു. അവൻ പറയുന്ന കഥകൾ കേൾക്കാനും അവന്റെ കൈയിലെ "പൂന്പാറ്റ'യിലെ ചിത്രകഥയിൽ കപീഷ് എന്ന പ്രിയകുരങ്ങന്റെ വാല് നീണ്ടുനീണ്ടു പോകുന്നത്, ഒളിഞ്ഞുനോക്കാനും ഞങ്ങൾ കൂട്ടുകാർ തിക്കും തിരക്കും കൂട്ടിയതിന്റെ ഓർമ്മകളോടെയാണ് ഞാൻ സ്രാന്പിക്കൽ കാനത്തിലൂടെ യാത്ര ചെയ്തത്!
പ്രിയ കൂട്ടുകാരേ, അന്നു ഞങ്ങൾ എല്ലാ മരത്തിലും വാലിൽ തൂങ്ങിയാടുന്ന കപീഷിനെ തിരയുമായിരുന്നു. അവനെ പിടിക്കാൻ നടക്കുന്ന പീലു എന്ന പുലിയും സിഗാൾ എന്ന കുറുക്കനും എല്ലാം ഞങ്ങളുടെ ബാല്യകാലത്തിന്റെ സഹജീവികൾ ആയിരുന്നു!
ഇന്നു പൂന്പാറ്റയില്ല, കപീഷും പീലുവുമില്ല. വായിക്കാനാരുമില്ലാതെ, മരിച്ചുപോയ കഥാപാത്രങ്ങളുടെ ഇടയിൽനിന്ന് കപീഷിന്റെയും സിഗാളിന്റെയും നിലവിളി ഉയരുന്നത് ഞാൻ കേട്ടു.
ഇന്ന് ബാലസാഹിത്യങ്ങളും ബാലമാസികകളും വായനക്കാർ ഇല്ലാതെ മരിക്കുകയാണ്! മലയാളത്തിലെ അനേകായിരം വിദ്യാർഥികളെ ബാലകൗതുകത്തിന്റെ അക്ഷാരാകാശങ്ങളിലേക്ക് ഭാവനയുടെ ചിറകുകകൾ തുന്നി പറത്തിവിട്ട, മലയാളത്തിന്റെ പ്രഥമ ബാലമാസികയായ "കുട്ടികളുടെ ദീപിക' ഇന്നും കൂട്ടുകാരെ തേടിയെത്തുന്നുണ്ട്. എന്നാൽ, പല ബാലമാസികകൾക്കും കുഞ്ഞുമനസുകളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും വായനയുടെ രസസാഗരത്തിലാറാടിക്കുകയും ചെയ്തിരുന്ന ബാലമാസികകളിലെ കഥാപാത്രങ്ങൾക്കും ഇന്ന് അകാലമരണം സംഭവിക്കുകയാണ്! കാരണം വായനക്കാരില്ല!
കൂട്ടുകാരേ, വായനദിനമോ, വായനവാരമോ ഇല്ലാതെതന്നെ പുസ്തകങ്ങൾ തേടിയലഞ്ഞിരുന്ന ബാലചേതനകൾ മലയാളത്തിനു സ്വന്തമായിരുന്നു. ആ അക്ഷരപ്പൂവുകളുടെ ഗതകാല സുഗന്ധം ഇവിടെ വീണ്ടുമുണർത്താൻ കൂട്ടുകാർക്കു കഴിയും. പുസ്തകം കൈയിലെടുക്കാം. വായന ഒരു സൂപ്പർഹോബിയാകട്ടെ.
എന്റെ വിരൽ ചെന്നു തൊടാത്ത ഒറ്റ പുസ്തകംപോലും സ്കൂൾ ലൈബ്രറിയിൽ ഉണ്ടാകരുത് എന്ന് തീരുമാനിക്കാം. സോഷ്യൽ മീഡിയയുടെ അടിമത്തം മൂലം മരവിച്ചുപോകുന്ന ബാലമനസുകൾക്ക് അക്ഷരസ്പർശത്തിന്റെ ജീവനേകാം. ആരും പറയാതെ, അക്ഷരത്തോണിയിലൊഴുകാം. ആരും പറയാത്ത സാഹിത്യസാഗരത്തിൽ നീരാടാം.
എല്ലാ കൂട്ടുകാർക്കും വായനദിനാശംസകൾ...
സ്വന്തം കൊച്ചേട്ടൻ
‘കിക്ക് ഔട്ട്’-ലഹരിക്കെതിരേ പുതുതലമുറയുടെ പോരാട്ടം
"മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്' എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ദീപിക ബാലസഖ്യം ദീപികയുമായി ചേർന്നു നടത്തുന്ന മുന്നേറ്റമാണ് "കിക്ക് ഔട്ട്' . ഈ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലികൾ, സെമിനാറുകൾ, മറ്റു ബോധവ്തകരണ പരിപാടികൾ എന്നിവ കൂടാതെ സ്കൂൾതലത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ദീപിക ആന്റിഡ്രഗ് ബ്രിഗേഡും രൂപീകരിക്കുന്നതാണ്.
ദീപിക ആന്റിഡ്രഗ്സ് സ്കൂൾ ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റിഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
സ്കൂൾ ബ്രിഗേഡ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ?
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
ലക്ഷ്യം
ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച്, സാമൂഹിക നിർമിതിയിൽ ക്രിയാത്മക ഇടപെടൽ നടത്തുകയാണ് പദ്ധതിയുടെലക്ഷ്യം. ലഹരിവിരുദ്ധ അവബോധ സെമിനാറുകളും പരിശീലനവും ഉൾപ്പെടെ ലഹരിനിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
ഓരോ സ്കൂളിലും ലഹരിക്കെതിരേ പ്രത്യേകം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അതിലൂടെ ലഹരിക്കെതിരേ കുട്ടികളുടെതന്നെ ടീമിനെ വാർത്തെടുത്തു സ്കൂൾതലങ്ങളിൽ പ്രവർത്തനം നടത്തുന്നതിനു സാധിക്കും.
മേഖല-ജില്ലാ തലങ്ങളിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുക, ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണംചെയ്യുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനങ്ങൾക്ക് ഉജ്വല തുടക്കം
കൂത്താട്ടുകുളം: ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ പ്രവർത്തനങ്ങളുടെയും കൂത്താട്ടുകുളം മേഖലയുടെയും ഉദ്ഘാടനം കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിൽ നടന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎം.ഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽപ്രവർത്തന വർഷവും പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം മേഖലയും മുനിസിപ്പൽ ചെയർപേഴ്സൻ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു .
ഡിസിഎൽ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, എസ്. ബിനു, ശാഖാ ഡയറക്ടർ പി. ആഷാമേരി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ കൂറ്റനാൽ സിഎംഐ, ഹെഡ്മിസ്ട്രസ് ബി. രാജിമോൾ, ശാഖാ ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ നേത്യത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് സഖ്യാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .
<b>തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ്</b>
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യയിലെ ഡയറക്ടേഴ്സ് മീറ്റ് - സാരഥി സംഗമം -28ന് രാവിലെ 9.30 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ ഹാളിൽ ചേരും. പ്രവിശ്യയിലെ എല്ലാ മേഖലകളിലെയും സ്കൂൾ തല ഡയറക്ടർമാർ പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
Tags :