ADVERTISEMENT
കൊച്ചി: കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി നിർദേശം. വിഴിഞ്ഞം തുറമുഖത്ത് നിലവിൽ നങ്കൂരമിട്ടിരിക്കുന്ന ലൈബീരിയൻ പതാക പേറുന്ന എംഎസ്സി മാൻസ-എഫ് എന്ന കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ആറു കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷം കപ്പലിന് പോകാവുന്നതാണെന്നും ജസ്റ്റീസ് അബ്ദുൾ ഹക്കീം വ്യക്തമാക്കി. മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന ടൺ കണക്കിന് കശുവണ്ടി നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്സിയുടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം അംഗീകരിച്ച കോടതി, ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവയ്ക്കാൻ കമ്പനിയോട് നിർദേശിക്കുകയായിരുന്നു.
നേരത്തെ, എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Tags : Shipwreck High Court